സംസ്ഥാനത്തെ പരിസ്ഥിതിലോല മേഖലയിൽനിന്ന് ജനവാസ മേഖല ഉൾപ്പെടുന്ന 1337.24 കിലോമീറ്റർ പ്രദേശത്തെ ഒഴിവാക്കണമെന്നു സംസ്ഥാനത്തെത്തിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉപസമിതിക്കു മുൻപാകെ കേരളം ആവശ്യപ്പെട്ടു.
എന്നാൽ, ഈ മേഖലയെ ഇളവുകളുള്ള പരിസ്ഥിതിലോല മേഖലയായി നിലനിർത്താമെന്നാണു കേന്ദ്ര നിർദേശം. ഈ പ്രദേശത്തെ പരിസ്ഥിതി ലോലമേഖലയിൽനിന്നു പൂർണമായി ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
പശ്ചിമഘട്ട മേഖലയിലെ 8,656.46 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്നാണ് ഉപസമിതിയുമായുള്ള ചർച്ചയിൽ ചീഫ് സെക്രട്ടറി വി.പി. ജോയിയും പരിസ്ഥിതി അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണുവും ആവശ്യപ്പെട്ടത്. ഈ പ്രദേശം പൂർണമായി പരിസ്ഥിതിലോല മേഖലായി നിലനിർത്താനുള്ള എല്ലാ നടപടിയും സ്വീകരിക്കാം. എന്നാൽ, ജനവാസമേഖലയെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്താൻ കഴിയില്ല.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായുള്ള കസ്തൂരിരംഗൻ ശിപാർശ പൂർണമായി നടപ്പാക്കാനാകില്ല. ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കി മാത്രമേ റിപ്പോർട്ട് തയാറാക്കാവൂ. ജനങ്ങളുടെ ആശങ്കയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉപസമിതിക്കു കൈമാറി.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കു പിന്നാലെയാണു കേന്ദ്ര ഉപസമിതി സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താനെത്തിയത്.