കണ്ണൂർ: കനത്ത മഴയെ തുടര്‍ന്ന് ഇരിട്ടി, തളിപ്പറന്പ് മേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് പെട്ടെന്ന് അവധി പ്രഖ്യാപിച്ചതോടെ ദുരിതത്തിലായത് വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും. സ്കൂളുകളിൽ അധ്യാപകരും വിദ്യാർഥികളും എത്തിയതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്. ആദ്യം ഇരിട്ടി മേഖലയിലെ ചില സ്ഥലങ്ങളിലെ സ്കൂളുകളിലാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ വളരെ വൈകിയാണ് തളിപ്പറന്പ് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.
ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയിൽ മുഖ്യാധ്യാപകരുടെ ആവശ്യപ്രകാരമാണ് എഇഒ സ്കൂളുകൾക്ക് അവധി നൽകിയത്. കേളകം ശാന്തിഗിരി ജിഎൽപി, അടയ്ക്കാത്തോട് ജിയുപി, ചെട്ടിയാംപറമ്പ് ജിയുപി, മഞ്ഞളാംപുറം യുപി, കരിക്കോട്ടക്കരി സെന്റ് തോമസ് യുപി, കൊട്ടുകപ്പാറ എൽപി, വെള്ളരിവയൽ സുഹറ യുപി, കോളിത്തട്ട് യുപി എന്നീ സ്കൂളുകൾക്കാണ് അവധി നൽകിയത്.
തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ രാവിലെ തളിപ്പറമ്പ് ഡിഇഒ ഇന്‍ ചാര്‍ജ് കെ.വി. ആശാലത അവധി പ്രഖ്യാപിച്ചത്. കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യത്തില്‍ പ്രാദേശികമായി അവധി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍ ഡിഇഒമാരെ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ച മുതൽ കനത്ത മഴ പെയ്തു തുടങ്ങിയിരുന്നു. ഇതിനിടയിൽ അവധിയാണോയെന്ന് ചോദിച്ച് കളക്ടറേറ്റിലേക്കും മാധ്യമസ്ഥാപനങ്ങളിലേക്കും ഫോൺകോളുകൾ എത്തിയിരുന്നു. എന്നാൽ, അവധിയില്ലെന്ന അറിയിപ്പുമായി കളക്ടറും രംഗത്തിറങ്ങി.
ഇതോടെ ഇന്നലെ രാവിലെ കുട്ടികൾ കനത്ത മഴയിൽ സ്കൂളുകളിൽ എത്തിയപ്പോഴാണ് തളിപ്പറന്പ്, ഇരിട്ടി മേഖലയിൽ അവധി പ്രഖ്യാപിച്ച കാര്യം അറിയുന്നത്. പെട്ടെന്ന് പ്രഖ്യാപിച്ച അവധിയിൽ സ്കൂൾ അധികൃതരും വലഞ്ഞു. കുട്ടികളെ തിരികെ വീടുകളിൽ സുരക്ഷിതമായി എത്തിക്കേണ്ട ചുമതല അധ്യാപകർക്കായി. രക്ഷിതാക്കളെ ഫോണിലൂടെ വിളിച്ച് അവധിയുടെ കാര്യം അറിയിക്കുകയും വാഹനത്തിൽ കുട്ടികളെ വീടുകളിൽ എത്തിക്കുകയും ചെയ്തു. രക്ഷിതാക്കൾ വീട്ടിലില്ലാത്ത കുട്ടികളുമായി അധ്യാപകർക്ക് സ്കൂളിൽ തന്നെ കഴിയേണ്ടിവരികയും ചെയ്തു.
ചില സ്കൂളുകളിൽ അവധി അറിയാതെ ഉച്ചഭക്ഷണം തയാറാക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു.
സ്കൂൾ ബസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും വിദ്യാർഥികളെ സ്കൂളിലെത്തിച്ച് ഡ്രൈവർമാർ മടങ്ങിയതും ഏറെ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ദൂരെസ്ഥലങ്ങളിൽനിന്ന് സ്വകാര്യ ബസുകളിൽ വരുന്ന വിദ്യാർഥികൾ ബസിലിരിക്കുമ്പോഴാണ് അവധിക്കാര്യം അറിയുന്നത്. തുടർന്ന് സ്കൂളുകളിലെത്തി തിരിച്ചുമടങ്ങേണ്ടിവന്നു.
സ്കൂൾ അവധി:
പ്രഖ്യാപിക്കേണ്ടത് കളക്ടർ
കണ്ണൂർ: അതിശക്തമായ മഴ ഉണ്ടാകുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകേണ്ടിവരുന്ന സാഹചര്യം ഉണ്ടായാൽ ബന്ധപ്പെട്ട തഹസിൽദാർമാരും ഡിഇഒമാരും റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ദുരന്ത നിവാരണ നിയമം 2005 പ്രകാരം അവധി പ്രഖ്യാപിക്കാൻ തീരുമാനം. മന്ത്രി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. അവധി നൽകേണ്ട സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട ഡിഇഒമാരും തഹസിൽദാർമാരും തലേദിവസം വൈകുന്നേരം ഏഴിന് മുമ്പായി വിവരം കളക്ടറെ നേരിട്ട് അറിയിക്കണം.