നഷ്ടപ്പെട്ടത് മകൻ അടക്കം 3 പേരെ; നീണ്ടകരയിൽ കുത്തിയിരിപ്പ് സമരം നടത്തി കാണാതായ യുവാവിന്റെ മാതാവ്

കൊല്ലം: മത്സ്യബന്ധനത്തിനിടെ യാനം തകര്‍ന്ന് കാണാതായ മകനു വേണ്ടി മാതാവ് നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. അപകടം നടന്ന് എട്ടു ദിവേത്തോളം ആകുമ്പോഴും കാണാതായ 26വയസുള്ള മകന്‍ ഗൗതം കൃഷ്ണയെ കുറിച്ച് ഒരു വിവരം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. മകനായുള്ള തെരച്ചിലില്‍ തൃപ്തയല്ലെന്നും ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗൗതമിന്റെ മാതാവ് രേഷ്മ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം ആരംഭിച്ചത്.. സ്‌കൂബ ടീമിനെ അടക്കം ഉള്‍പ്പെടുത്തി തെരച്ചില്‍ നടത്തണമെന്നാണ് രേഷ്മയുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രേഷ്മ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്.
ആദ്യം എസ്എച്ച്ഒയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഫിഷറീസ് ഉദ്യോഗസ്ഥയുമായി സംസാരിച്ചപ്പോള്‍ ഒരു തരത്തിലുള്ള ആവശ്യവും ഉന്നയിക്കാത്തത് കൊണ്ടാണ് തെരച്ചില്‍ ഉണ്ടാകാതിരുന്നതെന്നും ഇനി വേണമങ്കില്‍ തെരച്ചില്‍ നടത്താമെന്ന് ഫിഷറീസ് വകുപ്പില്‍ നിന്നുള്ള പ്രതികരണമെന്ന് രേഷ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.




