ഒടുവിൽ മന്ത്രിയെത്തി; ഗോൾഡൻ മണിക്കൂറിൽ തിരച്ചിലിലെ വീഴ്ച സമ്മതിച്ച് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ

ഗോൾഡൻ മണിക്കൂറിൽ തിരച്ചിലിൽ വീഴ്ച പറ്റിയത് സമ്മതിച്ച് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ. പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം കൊല്ലത്ത് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വകുപ്പ് മന്ത്രി എത്താൻ വൈകിയത് എന്തെന്ന് ചോദ്യത്തിന് വ്യക്തമായി മറുപടി പറയാതെ തെരച്ചിലിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നാണ് മന്ത്രിയുടെ വാദം.
ഇപ്പോഴും തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും നേവിയും തെരച്ചിൽ നടത്തുന്നു. കുടുംബം അതിൽ തൃപ്തരെന്ന് പറഞ്ഞിരുന്നു എന്നും മന്ത്രി പറയുന്നു. എന്നാൽ കുടുംബം ആവശ്യപ്പെട്ടത് ഗോൾഡൻ മണിക്കൂറിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന സംവിധാനങ്ങൾ ഇനിയെങ്കിലും ഒരുക്കണം എന്നതാണെന്നും രണ്ടാഴ്ചക്കുള്ളിൽ അതിനായി എസ് ഒ പി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ ഉപകരണങ്ങൾ എത്രയും പെട്ടെന്ന് എല്ലായിടങ്ങളിലും എത്തിക്കുമെന്നും നേവിയുടെ തെരച്ചിൽ നീണ്ടകരയിൽ തുടരുമെന്നും മന്ത്രി അറിയിച്ചു.




