Uncategorized

യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം:അടിയന്തര നടപടിക്ക് കളക്ടർക്ക് നിര്‍ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടിയന്തര നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നടപടി എടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇന്ന് ഒരു മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം. കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദാണ് യു പ്രതിഭയ്ക്കെതിരെ സ്ത്രീ വിരുദ്ധപരാമർശം നടത്തിയത്.

ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നായിരുന്നു യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം. വാക്ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയായിരുന്നുവെന്ന് ഇര്‍ഷാദ് ആക്ഷേപിച്ചിരുന്നു. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. എന്നാല്‍ തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും വേദനിപ്പിച്ചെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ ഇര്‍ഷാദ് പ്രതികരിച്ചത്.

പരാമര്‍ശം വിവാദമായതിന് പിന്നാലെ എ ഇര്‍ഷാദിനെതിരെ മുസ്‌ലിം ലീഗ് നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എ ഇര്‍ഷാദിനെ നീക്കുകയും പകരം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് ബഷീര്‍ കുട്ടിയെ നിയമിക്കുകയും ചെയ്തു. അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇര്‍ഷാദിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു യു പ്രതിഭയുടെ പ്രതികരണം. വൈകാരികമായിട്ടായിരുന്നു വിഷയത്തില്‍ യു പ്രതിഭ പ്രതികരിച്ചത്. ‘പരാമര്‍ശം കേട്ടപ്പോള്‍ ആദ്യം ഞെട്ടി. ഇപ്പോഴും മനസ്സില്‍ വേദനയുണ്ട്. ഖേദം അംഗീകരിക്കാന്‍ കഴിയില്ല. പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കും’ എന്നും പ്രതിഭ പ്രതികരിച്ചു.

എന്നാല്‍ ഇര്‍ഷാദിന്റെ പരാമര്‍ശത്തെ തള്ളി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജു രംഗത്തെത്തി. യു പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ ഒട്ടും ശരിയായി തോന്നിയില്ലയെന്നും തെറ്റായ പരാമര്‍ശമാണെന്നും ലിജു പറഞ്ഞു. ഇത്തരം മോശം പ്രസ്താവന അംഗീകരിക്കില്ലയെന്നും യുഡിഎഫ് നേതൃത്വത്തിനായി താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു ലിജു പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button