Uncategorized

മുണ്ടക്കൈ -ചൂരൽമല ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 682 കോടി രൂപയെന്ന് സർക്കാർ ഹൈക്കോടതിയിൽ

സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയുടെ വിനയോഗം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കോടതി നിർദ്ദേശം നൽകിയത്. മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട SDRF തുകയുടെ വിനിയോഗം, വയനാടിന് അധികമായി വേണ്ട തുക തുടങ്ങിയവ ഉൾപ്പെടുത്തി വേണം റിപ്പോർട്ട് സമർപ്പിക്കാൻ. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറെന്നും ഹൈക്കോടതി.മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിനായി ഓഗസ്റ്റ് 17 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ എത്ര ചെലവഴിച്ചുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെടണമെങ്കില്‍ ഫണ്ടില്‍ വ്യക്തത വരുത്തണമെന്നും കോടതി.

SDRF ലെ മുഴുവന്‍ തുകയും വയനാടിനായി ഉപയോഗിക്കാനാവില്ല എന്നാണ് സർക്കാർ വാദം. പാലങ്ങളുടെയും റോഡുകളുടെയും പുനരുദ്ധാരണത്തിനും നവീകരണത്തിനും SDRF തുക പൂർണമായും വിനിയോഗിക്കാൻ നിലവിലെ ചട്ടങ്ങൾ പ്രായോഗികമല്ലന്ന് സർക്കാർ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി എന്ന് സർക്കാർ സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു. മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന് തൊട്ടുപിന്നാലെ ഫണ്ടില്‍ നിന്ന് നല്‍കിയത് 21 കോടി രൂപയാണ്.പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി SDRFല്‍ നിന്ന് നല്‍കിയത് 28.95 കോടി രൂപ. ഡിസംബര്‍ 10ന് ഫണ്ടില്‍ ബാക്കിയുള്ളത് 700 കോടി രൂപയാണെന്നും SDRF ഫണ്ടിലെ തുക മുഴുവൻ വയനാട്ടിലേക്ക് ഉപയോഗിക്കാനുള്ളതല്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ പറയുന്നു. SDRF ഫണ്ടിലെ ബാക്കിയുള്ള 638.95 കോടി രൂപ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് നല്‍കാനുണ്ട്. വേനല്‍ക്കാലം നേരിടാനായി ഫണ്ടില്‍ ബാക്കിയുള്ളത് 61.53 കോടി രൂപയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button