തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറുമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തായത്തിൽ ആര്‍എസ്എസില്‍ അതൃപ്‌തി. ഡീൽ വിവാദത്തിൽ ദത്രാത്തെയയെ വലിച്ചിഴച്ചതിലാണ് അമർഷം. ബിജെപി നേതൃത്വത്തിനും അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയെ വെട്ടിലാക്കാൻ കിട്ടിയ വിഷയത്തിൽ പാർട്ടി കുരുക്കിൽ ആയെന്നാണ് ബിജെപി നേതാക്കളുടെ അഭിപ്രായം.
അതേസമയം, എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റാൻ സി പി എമ്മിൽ നിന്നും എൽ ഡി എഫിൽ നിന്നും സമ്മർദം ഉയരുമ്പോഴും നടപടി എടുക്കാൻ മടിക്കുകയാണ് മുഖ്യമന്ത്രി. ആർ എസ് എസ് നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച ഗൗരവതരമെന്നും നടപടി വേണം എന്നുമാണ് ഉയരുന്ന ആവശ്യം. സ്വകാര്യ സന്ദർശനം എന്ന അജിത് കുമാറിന്‍റെ വിശദീകരണം ഇടത് നേതാക്കൾ പോലും തള്ളിയിട്ടും ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി കൈ വിടാൻ മടിക്കുകയാണ്.
കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള പല സംശയങ്ങൾക്കും പിണറായി വിജയൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. അജിത് കുമാറിനെ മാറ്റിക്കൊണ്ടുള്ള നിര്‍ണായക തീരുമാനത്തിന് മുഖ്യമന്ത്രി മുതിര്‍ന്നിട്ടില്ല. അതേസമയം, സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സമ്മര്‍ദം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയ്ക്ക് ഇനിയും മൗനം തുടരാനായേക്കില്ല. ഇന്നോ നാളെയോ മുഖ്യമന്ത്രി വാർത്ത സമ്മേളനം വിളിക്കാനും സാധ്യത ഉണ്ട്.