കരുളായി: മലപ്പുറം കരുളായിയില്‍ കരിമ്പുഴ മുറിച്ചു കടക്കുന്നതിനിടെ രണ്ട് കാട്ടാനക്കുട്ടികൾ ഒഴുക്കിൽപ്പെട്ടു. നെടുങ്കയത്തെ കയത്തിൽ അകപ്പെട്ട ആനക്കുട്ടികളെ ഒപ്പമുണ്ടായിരുന്ന കാട്ടാനകൾ തന്നെ രക്ഷപ്പെടുത്തി. നെടുങ്കയത്ത് രാവിലെ ഏഴുമണിയോടെ മൂന്ന് വലിയ ആനകളും രണ്ട് കുട്ടിയാനകളും കരിമ്പുഴ മുറിച്ചു കടക്കുന്നതിനിടയിലാണ് പുഴയിൽ വെള്ളം കൂടിയത്.
ഇതോടെ കുട്ടിയാനകൾ ഒഴുക്കിൽപെടുകയും കയത്തിൽ അകപെടുകയുമായിരുന്നു. പിന്നാലെ സംഘത്തിലെ മുതിർന്ന ആനകൾ ഏറെ പണിപ്പെട്ട് കുട്ടിയാനകളെ രക്ഷിച്ച് കരക്ക് കയറ്റി. കുട്ടിയാനകൾ ഉൾപ്പെടെയുള്ള ആനക്കൂട്ടം പുഴമുറിച്ച് കടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നെടുങ്കയം ഡെപ്യൂട്ടി റേഞ്ച് ഓഫീസരുടെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്തെയിരുന്നു. കുട്ടിയാനകള്‍ ഒഴുക്കിൽ പെട്ടാൽ രക്ഷപെടുത്താനുള്ള മുഴുവൻ സജീകരണങ്ങളുമായാണ് വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്തത്.
എന്നാൽ സംഘത്തില മുതിർന്ന ആനകൾ തന്നെ കുട്ടിയാനകളെ രക്ഷപ്പെടുത്തുകയായിരുന്നു. സമീപ പ്രദേശമായ മൂത്തേടത്തും കാട്ടാന ഒഴുക്കില്‍പെട്ടിരുന്നു. പുഴയിലൂടെ ഒഴുകിയെത്തിയ ആന പാലങ്കര പാലത്തിന് താഴെ പുഴയിൽ ഏറെനേരം മുങ്ങിത്താണു. ഒടുവിൽ ഏറെ പണിപെട്ട് ആന തന്നെ അതിജീവിച്ചു കരകയറി സമീപത്തെ കാട്ടിലേക്ക് പോവുകയായിരുന്നു.