സാധാരണക്കാരനായ ഒരു കൂലിപ്പണിക്കാരനായിരുന്നു മണ്ണാർക്കാട് കരിമ്പ സ്വദേശി ഷമീറെങ്കിലും അസാധാരണ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. വെള്ളത്തിലും കരയിലും ഉയരങ്ങളിലുമെല്ലാം സന്നദ്ധ സേവനത്തിനിറങ്ങാൻ ഷമീറിന് മടിയുണ്ടായിരുന്നില്ല. ഏത് ഉയരമുള്ള മരവും അദ്ദേഹത്തിന് മുന്നിൽ കീഴടങ്ങിയിരുന്നു. ആഴമുള്ള വെള്ളക്കെട്ടുകളും ചെങ്കുത്തായ മലകളുമെല്ലാം പല തവണ കീഴടിങ്ങിയിട്ടുണ്ട്. പാലക്കാട് കുമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി സൈന്യം രക്ഷിച്ചപ്പോൾ ആ ദൗത്യ സംഘത്തിൽ ഷമീർ അംഗമായി. ഉത്തരാഖണ്ഡിലെ തുരങ്ക ദുരന്തത്തിലെ രക്ഷാപ്രവർത്തനം പല നാളുകൾ നീണ്ട് പോയപ്പോഴും അവിടെയും മലയാളി സാന്നിധ്യമായി ഷമീർ എത്തി. മലയാളക്കരയെ പ്രളയം പിടിച്ചു കുലുക്കിയപ്പോഴെല്ലാം രാപ്പകലില്ലാതെ രക്ഷാപ്രവർത്തനത്തിലായിരുന്നു ഷമീർ.
ഏത് വാഹനാപകടമുണ്ടായാലും മറ്റ് ദുരന്തങ്ങളുണ്ടായാലും ഒരു നാട് മുഴുവൻ ആദ്യം വിളിക്കുന്നത് ഷമീറിനെയാണ്. തന്റെ ജീപ്പിനെ ആംബുലൻസ് ആക്കിയും ക്രയിൻ ആക്കിയുമെല്ലാം ഷമീർ ഓടിയെത്തുമെന്ന് അവർക്കുറപ്പായിരുന്നു. വലിയ കെട്ടിടങ്ങളിലേക്കും ആഴമുള്ള കിണറുകളിലേക്കും ലളിതമായി ഇറങ്ങുന്നതിനും കയറുന്നതിനും ഷമീർ വികസിപ്പിച്ചെടുത്ത കരിമ്പ കൊളുത്ത് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഷമീറിന്റെ ഓരോ സാഹസിക പ്രവർത്തിയും അനേകം മനുഷ്യരുടെ കണ്ണീരൊപ്പി. ഒടുവിൽ തികച്ചും അപ്രതീക്ഷിതമായി എല്ലാവരെയും കണ്ണീരിലാഴ്ത്തിയാണ് ഷമീറിന്റെ ഈ വിടവാങ്ങൽ.