എന്നാൽ മുലപ്പാൽ വാണിജ്യ അടിസ്ഥാനത്തിൽ വിൽപന നടത്തുന്നതിന് നമ്മുടെ രാജ്യത്ത് അനുവാദമില്ല. ഇതൊരു സേവനം മാത്രമാണ്. മുലപ്പാല്‍ അനധികൃതമായി വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നവർക്ക് എതിരെ കർശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). വാണിജ്യാടിസ്ഥാനത്തിലുള്ള മുലപ്പാൽ വിൽപ്പന പൂർണ്ണമായും നിർത്തി വയ്ക്കണമെന്ന് ഈ മാസം 24 ന് പുറപ്പെടുവിച്ച ഉത്തരവില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
എഫ്എസ്എസ് ആക്ട് 2016 പ്രകാരം മുലപ്പാല്‍ സംസ്‌ക്കരിക്കുന്നതിനോ വില്‍ക്കുന്നതിനോ നമ്മുടെ രാജ്യത്ത് അനുവാദമില്ല. പാലുൽപ്പന്നങ്ങളുടെ മറവിൽ ചില കമ്പനികൾ മുലപ്പാൽ കച്ചവടം നടത്തുന്നുണ്ടെന്നാണ് എഫ്എസ്എസ്എഐയുടെ കണ്ടെത്തല്‍. അതിനാല്‍ മുലപ്പാലിന്റെയോ മുലപ്പാല്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെയോ വാണിജ്യവില്‍പ്പന ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്ന് ഫുഡ് റെഗുലേറ്ററുടെ നിര്‍ദേശത്തില്‍ പറയുന്നു.
മുലപ്പാല്‍ സംസ്‌ക്കരിക്കുന്നതിനോ വില്‍ക്കുന്നതിനോ ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന, കേന്ദ്ര ലൈസന്‍സിങ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുലപ്പാൽ ദാനം ചെയ്യാനേ കഴിയൂ, ഇതിന് പകരമായി പണമോ മറ്റ് ആനുകൂല്യമോ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. മുലപ്പാൽ വിൽക്കാനോ വാണിജ്യപരമായി ഉപയോഗിക്കാനോ കഴിയില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. നിയമം ലംഘിച്ചാല്‍ 5 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.