മേയറും കുടുംബവും കുറ്റം ചെയ്ത ഡ്രൈവറെ പൊലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് തുടക്കം മുതല്‍ ഉയര്‍ത്തിയ വാദം. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസ് മേയര്‍ക്കെതിരെ കേസെടുത്തിരുന്നില്ല. ഇതിനു പിന്നാലെ കമ്മീഷണര്‍ക്കും ഡ്രൈവര്‍ യദു പരാതി നല്‍കിയിരുന്നു. ഇതും പരിഗണിക്കാന്‍ പൊലീസ് തയാറായില്ല. ഇതിനു പിന്നാലെയാണ് പൊലീസിന് തിരച്ചടിയായി സംഭവം നടന്ന് എട്ടു ദിവസത്തിനു ശേഷം കോടതി നിര്‍ദേശ പ്രകാരം കേസെടുക്കേണ്ടി വന്നത്.
എന്നാല്‍, ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് മേയര്‍, എംൽഎല്‍എ, കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തത്. മേയറും കുടുംബവും ഒരു തെറ്റും ചെയ്തില്ലെന്നായിരുന്നു തുടക്കം മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ പറഞ്ഞിരുന്നത്. കേസെടുത്തതോടെ പാര്‍ട്ടി നേതൃത്വവും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയതിനാല്‍ അടുത്ത ദിവസം തന്നെ മേയറും എംഎല്‍എയും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.