ഏറെക്കാലമായി മഴയില്ലാത്തതും കടുത്ത വേനലുമാണ് അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ത്തിയത്. പന്തബംഗൻ അണക്കെട്ടിന് അടിയിലായിരുന്നു ഈ നഗരമുണ്ടായിരുന്നത്. അണക്കെട്ട് വന്നതോടെ മുങ്ങിപ്പോയ ഒരു പള്ളിയും സെമിത്തേരിയും ചുറ്റുമുള്ള ചെറിയ നഗരവുമാണ് ഇപ്പോൾ സമീപ പ്രദേശത്തെ ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. കനത്ത വെയിലിൽ 26 മീറ്ററോളമാണ് പന്തബംഗൻ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 7 മീറ്റർ അധികമാണ് ഇത്.
എന്തായാലും വീണ് കിട്ടിയ അവസരത്തിൽ നിന്ന് ഉപജീവനത്തിനുള്ള മാർഗം കണ്ടെത്തുകയാണ് സമീപ വാസികളാണ്. മറനീക്കിയെത്തിയ നഗരം ചെറിയ ബോട്ടുകളിലെത്തി സന്ദർശിക്കാൻ സഞ്ചാരികൾക്കുള്ള ഒരുക്കങ്ങൾ തയ്യാറാക്കിയിരിക്കുകയാണ് സമീപവാസികൾ. മത്സ്യബന്ധനത്തേക്കാൾ വരുമാനം വിനോദ സഞ്ചാരികളിൽ നിന്ന് ലഭിക്കുന്നതായാണ് പ്രദേശവാസികൾ വിശദമാക്കുന്നത്. 1970 കാലത്താണ് അണക്കെട്ട് ഉണ്ടാക്കിയത്. ഇക്കാലത്ത് ഇവിടെയുണ്ടായിരുന്ന ആളുകളെ പുനരധിവസിപ്പിച്ചിരുന്നു.
സമീപത്തെ പ്രവിശ്യകളിലേക്ക് ജലമെത്തിക്കുന്ന പ്രാധന ഉറവിടങ്ങളിലൊന്നാണ് പന്തബംഗൻ അണക്കെട്ട്. ഫിലിപ്പീൻസ് അടക്കമുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കൊടുംവേനൽ പിടിമുറുക്കിയിരിക്കുകയാണ്. ഉഷ്ണ തരംഗത്തെ നേരിടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടക്കം അവധി നൽകിയിരിക്കുകയാണ് പല രാജ്യങ്ങളും.