സ്വകാര്യ കണ്ണാശുപത്രികളുടെ വളർച്ചക്ക് സർക്കാർ തലത്തിൽ സഹായം നൽകുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ സംഭവമെന്ന് കൈതമുക്ക് സ്വദേശി ബി. സുരേഷ്കുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു. ശരിയായ യോഗ്യതയും കഴിവുമുള്ള ഡോക്ടർമാരുണ്ടെന്ന വിശ്വാസത്തിലാണ് സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രികളെ സമീപിക്കുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ഒരു ദിവസത്തെ തൊഴിലും വേതനവും മുടക്കിയാണ് സാധാരണക്കാർ ജനറലാശുപത്രിക്ക് സമീപമുള്ള കണ്ണാശുപത്രിയിലെത്തുന്നത്.
അവരുടെ മറ്റൊരു ദിവസത്തെ വരുമാനം കൂടി മുടക്കുന്ന നടപടിയാണ് കണ്ണാശുപത്രിയിൽ നടക്കുന്നത്. മാർച്ച് 23 ന് താൻ കണ്ണാശുപത്രിയിലെത്തുമ്പോൾ 40 ടോക്കൺ മാത്രമാണ് നൽകിയത്. അന്ന് ചികിത്സക്കെത്തിയ എല്ലാവർക്കും സമാനമായ അനുഭവമാണ് ഉണ്ടായത്. ഒരു പബ്ലിക് അതോറിറ്റി നിർവഹിക്കേണ്ട ചുമതലയിൽ നിന്നും ഒഴിഞ്ഞുമാറി മറ്റൊരു സംവിധാനത്തെ ഏൽപ്പിക്കുക വഴി കണ്ണാശുപത്രി അധികൃതർ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറിയതായി പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.