• Home
  • Uncategorized
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108-ാം ചരമ വാര്‍ഷികം
Uncategorized

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108-ാം ചരമ വാര്‍ഷികം

പത്രപ്രവർത്തകൻ, നിരൂപകൻ, ഗദ്യകാരൻ തുടങ്ങി നിരവധി മേഖലകളില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്വാതന്ത്ര്യ സമരസേനാനിയാണ് സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന… തിരുവിതാംകൂറിലെ ബ്രിട്ടീഷ് ഭരണത്തെയും ദിവാന്‍റെ അടിച്ചമർത്തൽ ഭരണത്തെയും ധൈര്യപൂർവ്വം എതിർത്ത ബ്രിട്ടീഷ് തിരുവിതാംകൂറിലെ ധൈര്യശാലിയായ പത്ര പ്രവർത്തകനായിരുന്ന സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള.
സര്‍ക്കാര്‍ തലങ്ങളിലെ അഴിമതിയും കൊള്ളരുതായ്മകളും മറയില്ലാതെ തുറന്നു കാട്ടിയ 20-ാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും ധീരനായ അദ്ദേഹം പത്രാധിപരായിരിക്കുമ്പോൾ നിർഭയമായി പത്രം നടത്തുകയും അഴിമതികളും‍ മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.
1878 മെയ് 25-ന്‌ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കരയിൽ രാമകൃഷ്ണപിള്ള ജനിച്ചു. അച്ഛൻ നരസിംഹൻ പോറ്റി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മ ചക്കിയമ്മ. അഭിഭാഷകനായ അമ്മാവൻ കേശവപിള്ളയാണ്‌ രാമകൃഷ്ണനെ പഠിപ്പിച്ചത്. 1887 മുതൽ നെയ്യാറ്റിൻ‌കര ഇംഗ്ലീഷ് സ്കൂളിലും പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനോട് ചേർന്ന ഹൈസ്കൂളിലും പഠിച്ചു. തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിൽ തുടർപഠനം നടത്തി. പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ വിസ്മയകരമായ പ്രതിഭാവിലാസമാണ് അദ്ദേഹം കാട്ടിയത്. 1900ല്‍ ‘കേരള ദര്‍പ്പണ’ത്തിന്റെ പത്രാധിപര്‍ സ്ഥാനമേറ്റെടുത്താണ് രാമകൃഷ്ണപിള്ള പത്രപ്രവര്‍ത്തനം തുടങ്ങിയത്. സമഗ്രമായ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്ന് മനസ്സിലുറപ്പിച്ച അദ്ദേഹം ‘കേരള പഞ്ചിക’യുടെയും ‘മലയാളി’യുടെയും പത്രാധിപരായിരുന്നു. 1905ല്‍ ‘കേരളന്‍’ എന്ന മാസിക ആരംഭിച്ചു. ഇത് തുടര്‍ന്നു നടത്താനാവാതെ വന്നപ്പോഴാണ് 1906ല്‍ സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തത്. വക്കം മൗലവിയായിരുന്നു സ്വദേശാഭിമാനിയുടെ ഉടമ. നിയമപഠനത്തിനായി തിരുവനന്തപുരത്തേയ്ക്ക് വന്ന രാമകൃഷ്ണപിള്ള പത്രം തിരുവനന്തപുരത്തേയ്ക്ക് മാറ്റി. 1906 ജനുവരി മുതല്‍ അദ്ദേഹം പത്രാധിപരായി. അന്നുമുതല്‍ അന്നാട്ടിലെ അനീതിക്കെതിരെ അക്ഷരങ്ങളിലൂടെ പ്രതികരിച്ചു. ഇത് സ്വദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്തത് അധികാരികളെ ചൊടിപ്പിച്ചു. പത്രാധിപരെ എന്തു വിലകൊടുത്തും നാട്ടില്‍നിന്നു പുറത്താക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നു. രാജാവിനോടും ദിവാനോടും മാപ്പപേക്ഷിച്ച് ആപത്തില്‍ നിന്നു രക്ഷപ്പെടാന്‍ ചില വിശ്വസ്ത സ്‌നേഹിതര അപേക്ഷിച്ചെങ്കിലും സത്യത്തെ തള്ളിപ്പറയാന്‍ രാമകൃഷ്ണപിള്ള തയ്യാറായില്ല. ദിവാനും സേവകരും രാജാവും ചേര്‍ന്ന് പത്രം കണ്ടുകെട്ടാനും പത്രാധിപരെ നാടുകടത്താനും തീരുമാനിച്ചു.1910 സെപ്റ്റംബര്‍ 26ന് സ്വദേശാഭിമാനി പ്രസ്സും പിള്ളയുടെ വീടും പോലീസ് അടച്ചുപൂട്ടി മുദ്രവെക്കുകയും പത്രാധിപരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിള്ളയെ പോലീസ് ഉപദ്രവിക്കുമെന്ന ഭയത്താല്‍ ജനക്കൂട്ടം പിന്നാലെ സ്‌റ്റേഷനിലെത്തി. എന്നാല്‍ അദ്ദേഹത്തിന് മാന്യമായ പെരുമാറ്റം പോലീസില്‍നിന്ന് ലഭിച്ചതിനാല്‍ ജനങ്ങള്‍ പിരിഞ്ഞുപോയി. അന്നുരാത്രിതന്നെ അദ്ദേഹത്തെ നാടുകടത്തി. മലേഷ്യയിലെ മലയാളികള്‍ പിള്ളയെ സ്വദേശാഭിമാനി എന്ന ബിരുദം നല്കി ആദരിച്ചു. 1912 സെപ്റ്റംബര്‍ 28ന് പാലക്കാട് നടന്ന മഹാസമ്മേളനത്തില്‍ വെച്ചായിരുന്നു മഹത്തായ ഈ അംഗീകാരം നല്കിയത്. അതോടെ അദ്ദേഹം സ്വദേശാഭിമാനി എന്നറിയപ്പെട്ടു. നാടുകടത്തലിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ താമസിച്ചശേഷം 1915-ല്‍ പിള്ളയും കുടുംബവും കണ്ണൂരിലെത്തി. വിശ്രമമില്ലാത്ത ജീവിതം അദ്ദേഹത്തെ രോഗിയാക്കി. 1916 മാര്‍ച്ച് 28ന് 38-ാം വയസ്സില്‍ കണ്ണൂരില്‍ വച്ച് അന്തരിച്ചു. 1912 ൽ മലയാളത്തിൽ ‘കാൾ മാർക്‌സ് ഹിസ് ലൈഫ് ആൻഡ് ടീച്ചിംഗ്’ എന്ന പേരിൽ അദ്ദേഹം പുസ്‌തകം എഴുതിയിരുന്നു. ഇന്ത്യൻ തദ്ദേശീയ ഭാഷയിൽ ആദ്യമായി എഴുതപ്പെടുന്ന കാൾ മാർക്‌സിന്‍റെ ജീവചരിത്രം എന്ന പ്രത്യേകതയും ഈ പുസ്‌തകത്തിനുണ്ട്. വൃത്താന്ത പത്രപ്രവർത്തനം (1912), എന്റെ നാടുകടത്തൽ, പത്രധർമ്മം (ഉപന്യാസം), മണ്ണിന്‍റെ കണ്ണത്ത്, ക്രിസ്റ്റഫർ കൊളംബസ് (വിവർത്തനം), നരകത്തിൽ നിന്ന്, കേരള ഭാഷോൽപതി (കേരളത്തിലെ ഭാഷയുടെ ഉത്ഭവം), ഡൽഹി ദർബാർ ഉൾപ്പെടെ 20-ലധികം പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്, കേരള സർക്കാർ എല്ലാ വർഷവും പ്രസ് ജേർണലിസത്തിന് നൽകുന്ന അവാർഡ് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പേരിലുള്ളതാണ്. രാമകൃഷ്‌ണ പിള്ളയുടെ സ്മരണയ്ക്കായി രൂപീകരിച്ച ട്രസ്റ്റാണ് സ്വദേശാഭിമാനി സ്മാരക സമിതി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന്‍റെ വാർഷികം എല്ലാ വർഷവും സമിതി ആചരിച്ചു വരുന്നു.

Related posts

അടക്കാത്തോട്ടിൽ വീട്ടമ്മ വെള്ളക്കെട്ടിൽ വീണു മരിച്ചു

Aswathi Kottiyoor

അപകടങ്ങള്‍ ഒഴിയാതെ കാക്കാഴം പാലം

Aswathi Kottiyoor

ആര്‍സി ബുക്കും ലൈസൻസുകളും കിട്ടും; അടുത്ത ആഴ്ച മുതല്‍ വിതരണം

Aswathi Kottiyoor
WordPress Image Lightbox