ഈ വനത്തിനുള്ളിലേക്ക് കയറിപ്പോയവരിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് തിരിച്ചു വന്നിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘വൃക്ഷസാഗരം’ എന്നും ‘ആത്മഹത്യാ വനം’ എന്നുമൊക്കെ അറിയപ്പെടുന്ന ഈ വനം എതാണെന്ന് അറിയണ്ടേ? ജപ്പാനിലെ ആവോകിഗഹര വനമാണ് ഇത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ രണ്ടാം സ്ഥാനമാണ് ഈ വനത്തിന്.
ഒന്നാം സ്ഥാനത്ത് യുഎസിലെ ഗോൾഡൻ ഗേറ്റ് പാലം ആയിരുന്നു. ഈ പാലത്തിൽ ഇപ്പോൾ ആത്മഹത്യാശ്രമങ്ങൾ തടയാനായി അധികൃതർ വലകൾ സ്ഥാപിച്ചിട്ടുണ്ട്. ആത്മഹത്യയ്‌ക്കെതിരെയുള്ള അവബോധങ്ങൾ ഉൾപ്പെടുന്ന ബോർഡുകളും പോസ്റ്ററുകളുമൊക്കെ ആവോകിഗഹര വനത്തിനു പുറത്ത് ജാപ്പനീസ് അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. കാരണം ഈ വനത്തിന്റെ അന്തരീക്ഷം കാണുമ്പോൾ തന്നെ ആളുകളിൽ അത്തരം ചിന്തകൾ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
35 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന ആവോകിഗഹരയിലേക്ക് ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്യോയിൽനിന്ന് രണ്ടു മണിക്കൂർ യാത്രയുണ്ട്. വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ് നിൽക്കുന്നതിനാൽ ഈ കാട് മരങ്ങളുടെ സമുദ്രം എന്നും അറിയപ്പെടാറുണ്ട്. ഇവിടെ വലിയ തോതിൽ കാന്തിക മൂലകങ്ങളുടെ നിക്ഷേപമുണ്ട്. അഗ്നിപർവത പ്രവർത്തനങ്ങളാൽ ഉണ്ടായതാണ് ഇത്. അതിനാൽ വടക്കുനോക്കി യന്ത്രങ്ങളും മറ്റുപകരണങ്ങളും ഇവിടെയെത്തിയാൽ പ്രവർത്തിക്കില്ല. മൊബൈൽ ഫോണുകൾക്ക് സിഗ്നലും കിട്ടില്ല.
ഇടതൂർന്ന മരങ്ങളൊരുക്കുന്ന കെണിയിൽ, വന്നവഴി കണ്ടുപിടിക്കുക അസാധ്യമായ കാര്യമാണ്. ചുരുക്കത്തിൽ, ഇതിനുള്ളിലേക്ക് കയറുന്നവർക്ക് പുറത്തേക്കിറങ്ങുക ബുദ്ധിമുട്ടായിരിക്കും. എന്നാൽ, സാഹസികരായ ചില വിനോദസഞ്ചാരികൾ ഈ കാട്ടിൽ കയറി തിരിച്ചിറങ്ങിയിട്ടുമുണ്ട്. പ്ലാസ്റ്റിക് കയറുകളും ടേപ്പുകളുമൊക്കെ ഉപയോഗിച്ച് വഴി അടയാളപ്പെടുത്തിയാണ് ഇവർ കയറി ഇറങ്ങിയത്.