തിരുവനന്തപുരം: കേരള സ്കൂൾ സിലബസിലും പുസ്‌തകം തുറന്നെഴുതുന്ന പരീക്ഷ (ഓപ്പൺ ബുക്ക്) വരുന്നു. സ്കൂൾ പാഠ്യപദ്ധതി പരിഷ്കാരം പൂർത്തിയാവുന്നതോടെ ഇതു നടപ്പാക്കാൻ സർക്കാർ തയ്യാറെടുപ്പ് തുടങ്ങി. മാർഗരേഖ എസ്.സി.ഇ.ആർ.ടി. തയ്യാറാക്കി വൈകാതെ വിദ്യാഭ്യാസ വകുപ്പിനു സമർപ്പിക്കും.
ഓപ്പൺ ബുക്ക് പരീക്ഷയെന്നാൽ പുസ്തകത്തിൽനിന്ന് പകർത്തിയെഴുതലല്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമർശനചിന്തയോടെ വിശകലനാത്മകമായി ഉത്തരമെഴുതുന്നതാണ് ഈ പരീക്ഷാരീതി. നേരിട്ടുള്ള ചോദ്യങ്ങളുണ്ടാവില്ല.
ഉത്തരമെഴുതാൻ വിശകലനബുദ്ധി അനിവാര്യമായതിനാൽ ഹൈസ്കൂളിലെ സാമൂഹിക ശാസ്ത്രത്തിൽ ആദ്യഘട്ടം പരീക്ഷിക്കാനാണ് ആലോചന. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലേ ഇതു നടപ്പാക്കൂ. ചോദ്യം തയ്യാറാക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണ്ടതിനാൽ അധ്യാപകർക്ക് പ്രത്യേകം പരിശീലനം നൽകും. അധ്യയന രീതിയിലും പരിഷ്കാരം വേണ്ടിവരും.സി.ബി.എസ്.സി. ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. സമയക്രമം ജൂണിൽ നിശ്ചയിക്കാനാണ് സി.ബി.എസ്.ഇ. തീരുമാനം.
കേരളം ഇതിൽ തിടുക്കം കാണിക്കില്ല. പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ ഭാഗമായുള്ള പുതിയ പുസ്‌തകങ്ങൾ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ ഈ അധ്യയന വർഷമെത്തും. മറ്റു ക്ലാസുകളിൽ 2025-ലും നടപ്പാവും. ഇതിനൊപ്പം ഹയർ സെക്കൻഡറി പാഠ പുസ്‌തകങ്ങൾകൂടി പരിഷ്കരിക്കാനാണ് പദ്ധതി.