നിര്‍മിത ബുദ്ധി നൂതനാശയ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യ എഐ ദൗത്യത്തിന്റെ ഭാഗമായാണ് പുതിയ എ ഐ ലാബുകൾ തിരുവനന്തപുരത്ത് വരുന്നത്. ഗവണ്മെന്റ്, സ്വകാര്യ മേഖലകളിലെ 17 കോളേജുകളിൽ നിന്നാണ് എ ഐ ലാബുകൾ സ്ഥാപിക്കുന്നതിന് അപേക്ഷ ലഭിച്ചത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 കോളേജുകളുടെ പട്ടിക അടുത്ത ഘട്ടത്തിൽ അറിയിക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
സാങ്കേതിക മേഖലയിലെ ആഗോള കമ്പനിയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്. എ ഐ പരിശീലനം നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യം കേന്ദ്ര ഗവണ്മെന്റ് ലഭ്യമാക്കും. കോളേജുകൾ തയാറാകുന്നതിനനുസരിച്ച് പരിശീലനം ആരംഭിക്കുമെന്നും ശ്രീ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഒരുകാലത്ത് തിരുവനന്തപുരം സാങ്കേതിക വിദ്യയുടെ കേന്ദ്രമായിയാണ് അറിയപ്പെട്ടിരുന്നത്. ആ പ്രൗഢി തിരികെ കൊണ്ടുവരുന്നതിന് പദ്ധതി സഹായകമാകുമെന്നും കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.