മലപ്പുറം: വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ടു മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ ആണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് 6 കിണറുകളിലെ വെള്ളം പരിശോധിച്ചതിൽ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്നു ദിവസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. വീടുകൾ കയറിയിറങ്ങി ബോധവൽക്കരണവും നൽകുന്നുണ്ട്. പനി ക്ഷീണം,ഛർദ്ദി ,വയറുവേദന, തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം എന്നും ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.