രണ്ടു ദിവസങ്ങൾക്കു മുമ്പ് ജനവാസ മേഖലയായ അന്തോണിയാർ കോളനിയിലും കാട്ടുപോത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം മൂന്നാർ – ദേവികുളം റോഡിലും കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാർ ടൗണിലെ വന്യ ജീവി സാന്നിധ്യം വലിയ രീതിയിലാണ് ജനങ്ങളിൽ ഭീതി പടർത്തുന്നത്. ദിവസങ്ങൾക്കു മുമ്പ് മൂന്നാർ ആർ. ഒ ജംഗ്ഷനിൽ എസ്.ബി.ഐ ബാങ്ക് കെട്ടിടത്തിനു സമീപം കാട്ടാന ഇറങ്ങിയിരുന്നു.
ഒറ്റക്കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ഇറങ്ങിയത്. മൂന്നാർ എസ്ബിഐ ബാങ്കിന് സമീപം എത്തിയ ആന നിർത്തിയിട്ടിരുന്ന കാർ തകർത്തു. വിനോദസഞ്ചാരികൾ ചായ കുടിച്ചു നിൽക്കുമ്പോഴായിരുന്നു ആനയുടെ വരവ്. നാട്ടുകാർ ബഹളം വച്ചതോടെ ആന പിന്തിരിഞ്ഞോടി. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാടുകയറ്റി. മൂന്നാർ ടൗണിൽ വന്യ ജീവി സാന്നിധ്യം കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിന് വനം വകുപ്പിന് എതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.