കണ്ണൂർ പഴയങ്ങാടിയിൽ, നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരാണ് അറസ്റ്റിലായിരുന്നത്. പഴയങ്ങാടിയിലേത് മാതൃകാ രക്ഷാപ്രവർത്തനമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മാതൃകാ ജീവൻ രക്ഷാ പ്രവർത്തനമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു.
മുഖ്യമന്ത്രിയുടേത് പരസ്യമായ കലാപ ആഹ്വാനമാണെന്നാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹന്‍റെ പരാതി. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പക്ഷേ മന്ത്രിമാർ ന്യായീകരിച്ചു. ട്രോൾ സ്വഭാവത്തിലെന്ന് എം ബി രാജേഷ്, രക്ഷിച്ചില്ലായിരുന്നെങ്കിൽ പ്രചാരവേല വേറെയായേനെ എന്ന് പി.രാജീവ്. തമാശ മന്ത്രിസഭയിൽ പറഞ്ഞാൽ മതിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.