ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതൽശേഖരം തുടർച്ചയായി അഞ്ചാം ആഴ്ചയും ഇടിഞ്ഞു. ഈ മാസം ആറിന് അവസാനിച്ച ആഴ്ചയിൽ മുൻ ആഴ്ചയിൽനിന്ന് 2.17 കോടി ഡോളർ താഴ്ന്ന് 58,474.2 കോടി ഡോളറിലെത്തി. ആർബിഐയുടെ കണക്കുപ്രകാരം അഞ്ചുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
കഴിഞ്ഞ ആഴ്ച 379.4 കോടി ഡോളർ കുറഞ്ഞ് 58,690.8 കോടി ഡോളറിലായിരുന്നു. 2021 ഒക്ടോബറിൽ രാജ്യത്തിന്റെ വിദേശനാണ്യശേഖരം എക്കാലത്തെയും ഉയർന്ന നിരക്കായ 64,500 കോടി ഡോളറിലെത്തിയിരുന്നു.
കരുതൽശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തി പുതിയ കണക്കിൽ 70.7 കോടി ഡോളർ കുറഞ്ഞ് 51,952.9 കോടി ഡോളറായി. സ്വർണ കരുതൽശേഖരം 142.5 കോടി ഡോളർ കുറഞ്ഞ് 4230.6 കോടി ഡോളറിലെത്തിയതായി റിസർവ് ബാങ്ക് പറയുന്നു.
രാജ്യത്തിന്റെ വിദേശനാണ്യ കരുതൽശേഖരം സാമ്പത്തികശക്തിയുടെയും അന്താരാഷ്ട്ര സാമ്പത്തികബാധ്യതകൾ നിറവേറ്റാനുള്ള കഴിവിന്റെയും അളവുകോലായാണ് കണക്കാക്കുന്നത്. സാമ്പത്തികവിപണിയിൽ ചാഞ്ചാട്ടമുണ്ടാകുമ്പോൾ രാജ്യത്തിന്റെ കറൻസിയുടെ മൂല്യം സ്ഥിരപ്പെടുത്താൻ വിദേശനാണ്യശേഖരം ഉപയോഗപ്പെടുത്താറുണ്ട്.
പവന് 1120 രൂപ വര്‍ധിച്ചു
അന്താരാഷ്ട്രവിപണിയിൽ സ്വർണവില കുത്തനെ ഉയർന്നതോടെ സംസ്ഥാനത്ത് ശനിയാഴ്ച ഒറ്റയടിക്ക് പവന് 1120 രൂപ വർധിച്ചു. ഇതോടെ പവന് 44,320 രൂപയും ഗ്രാമിന് 140 രൂപ വർധിച്ച് 5540 രൂപയുമായി. രണ്ടുമാസത്തെ ഉയർന്ന നിരക്കാണിത്. ആഗസ്ത് ഒന്നിനാണ് ഇതിനുമുമ്പ് പവൻ ഈ നിലവാരത്തിൽ എത്തിയത്. പുതിയ വിലപ്രകാരം ഒരുപവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ചേർത്ത് കുറഞ്ഞത് 47,932 രൂപ കൊടുക്കണം.
ഇസ്രയേൽ–-ഹമാസ് യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയാണ് അന്താരാഷ്ട്രവിപണിയിൽ വില കൂട്ടിയത്. അന്താരാഷ്ട്രവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 1932 ഡോളർ കടന്നു. യുദ്ധം രൂക്ഷമായാൽ അടുത്ത ആഴ്ച വില 2000 ഡോളറിൽ എത്തുമെന്നാണ് സൂചന.
കഴിഞ്ഞവർഷം ഒക്ടോബർ 14ന് 37,400 രൂപയായിരുന്നു പവൻവില. ഈമാസം അഞ്ചിന് പവന് 41,920 രൂപയായിരുന്നു. യുദ്ധം ആരംഭിച്ചതോടെ എട്ടുദിവസത്തിനകം 2,320 രൂപ കൂടി.