നെന്മാറയിൽ നിന്ന് കാണാതായ ശേഷം അസി. പഞ്ചായത്ത് സെക്രട്ടറി സുബൈർ അലി, കോൺഗ്രസ് പഞ്ചായത്ത് അംഗത്തോട് ഫോണില്‍ സങ്കടം പങ്കുവെച്ചിരുന്നു. എല്ലാവരുടെയും മുന്നിൽ വെച്ച് സിപിഎം നേതാക്കൾ അധിക്ഷേപിച്ചതിലുള്ള വേദനയാണ് സുബൈർ അലി പങ്കുവെച്ചത്. സുബൈർ അലിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് സുബൈർ അലി പഞ്ചായത്തംഗത്തെ ഫോണിൽ വിളിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുബൈർ അലി മധുരയിലുണ്ടെന്ന് വിവരം പൊലീസിന് ലഭിച്ചത്. ഇതിന് പിന്നാലെ സുബൈർ അലിയെ മധുരയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് മുതലാണ് നെൻമാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന സുബൈർ അലിയെ കാണാതായത്. ഓഫീസിൽ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയതിൽ ഏറെ മാനസിക സമർദ്ദമുണ്ടായി എന്നാണ് കത്തിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ 4-ാം തിയതി തന്‍റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്.