കണ്ണൂർ
ജില്ലയിൽ ഡിജിറ്റൽ സർവേക്കായി ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുത്ത 14 വില്ലേജുകളിൽ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവേ പൂർത്തിയായി. അഴീക്കോട് സൗത്ത്, വളപട്ടണം, കണിച്ചാർ, തലശേരി, കോട്ടയം, പുഴാതി, പള്ളിക്കുന്ന്, കണ്ണൂർ- 2, കരിക്കോട്ടക്കരി എന്നീ വില്ലേജുകളുടെ ഡിജിറ്റൽ സർവേയാണ് പൂർത്തിയായത്. ശേഷിക്കുന്നതും താൽക്കാലികമായി നിർത്തിവച്ചതുമായ വിളമന, ആറളം, ചാവശേരി, എളയാവൂർ, കണ്ണൂർ-1 അഞ്ച് വില്ലേജുകളുടെ ഡിജിറ്റൽ സർവേ പുനരാരംഭിച്ചു. ജില്ലയിൽ 15,000 ഹെക്ടറിൽ ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ സർവേ പൂർത്തിയാക്കി.
കണ്ണൂർ സർവേ ഡെപ്യൂട്ടി ഡയറക്ടർ ഡി മോഹൻദേവ്, സർവേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ഡിജിറ്റൽ സർവേ പ്രവർത്തനം നടന്നുവരുന്നത്.
ബന്ധപ്പെട്ട വില്ലേജുകളിലെ കൈവശക്കാർക്ക് അതത് വില്ലേജുകളിലെ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസുകളിൽ ഹാജരായി റെക്കാർഡുകൾ പരിശോധിക്കാം. അപാകം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകി ന്യൂനത പരിഹരിക്കാം.