സംസ്ഥാനത്ത് ഇന്നലെ അവസാനിച്ചത് ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ്. ശരാശരി 42.6 സെന്റിമീറ്റർ മഴ ലഭിക്കേണ്ട ഓഗസ്റ്റിൽ ഇത്തവണ ലഭിച്ചത് ഏകദേശം 6 സെന്റിമീറ്റർ മഴ മാത്രം. മുൻ വർഷങ്ങളിൽ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റിലാണ്. 1911ലെ 18.2 സെന്റിമീറ്ററാണ് ഇതിനു മുൻപ് ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ മഴ. ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 48% മഴക്കുറവുണ്ട്. 174.6 സെന്റിമീറ്റർ ലഭിക്കേണ്ടിടത്ത് 91.16 സെന്റിമീറ്റർ മാത്രം.
(ജില്ല, സാധാരണ ലഭിക്കേണ്ട മഴ (സെന്റിമീറ്റർ), ജൂൺ–ഓഗസ്റ്റ് വരെ ലഭിച്ച മഴ (സെന്റിമീറ്റർ), മഴക്കുറവ് ശതമാനത്തിൽ
തിരുവനന്തപുരം, 66.6, 35.6, 47
കൊല്ലം, 103.1, 66.2, 36
പത്തനംതിട്ട, 132.1, 85.8, 35
ആലപ്പുഴ, 137, 92.8, 32
കോട്ടയം, 161, 75.9, 53
ഇടുക്കി, 220.3, 82.7, 62
എറണാകുളം, 179.6, 104.2, 42
തൃശൂർ, 183.8, 88.9, 52
പാലക്കാട്, 134.9, 62.2, 54
മലപ്പുറം, 170.2, 87.4, 49

വയനാട്, 220, 92.2, 58
കോഴിക്കോട്, 227.3, 99, 56
കണ്ണൂർ, 234.9, 157.2, 33
കാസർകോട്, 257.6, 172.8, 33
വരൾച്ച നേരിടാൻ ഒരുങ്ങാം
കേന്ദ്ര മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലീറ്റർ വെള്ളമാണു നൽകേണ്ടതെങ്കിലും കേരളീയരുടെ ജലവിനിയോഗത്തിന്റെ സവിശേഷതകൾ പരിഗണിച്ച് സംസ്ഥാനത്ത് ഒരാൾക്ക് പ്രതിദിനം 100 ലീറ്റർ എന്നു കണക്കാക്കിയാണ് കേരള ജല അതോറിറ്റി ജലവിതരണ പദ്ധതികൾ നടപ്പിലാക്കുന്നത്. ജലോപയോഗം ഈ പരിധിക്കുള്ളിൽ നിർത്തുന്നതു ശീലമാക്കുക.

ഇങ്ങനെ ശീലിക്കാം
∙ വീട്ടു കണക്‌ഷൻ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക
∙ ദുരുപയോഗത്തിനും ജലമോഷണത്തിനും എതിരെ ജാഗ്രത പുലർത്തുക.
∙ പൊതു ടാപ്പുകൾ വീട്ടാവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുക
∙ പൊതുടാപ്പുകളിൽ നിന്ന് മൃഗങ്ങളെ കുളിപ്പിക്കുന്നതും വാഹനങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവ കഴുകുന്നതും ഒഴിവാക്കുക.