ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസസിലെ ഓപ്പറേഷന്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് അംഗം ജയ വര്‍മ സിന്‍ഹയെ റെയില്‍വേ ബോര്‍ഡിന്റെ അധ്യക്ഷയും സിഇഒയുമായി നിയമിക്കുന്നതിനുള്ള ഉത്തരവ് ക്യാബിനറ്റിന്റെ അപ്പോയ്ന്റ്‌മെന്റ്‌സ് കമ്മിറ്റി (ACC) അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അനില്‍ കുമാര്‍ ലഹോട്ടിയുടെ പിന്‍ഗാമിയായി സെപ്റ്റംബര്‍ ഒന്നിന് ജയ വര്‍മ സിന്‍ഹ ചുമതലയേല്‍ക്കും. 2024 ഓഗസ്റ്റ് 31 വരെയാണ് സേവനകാലാവധി. 2023 ഒക്ടോബറിലാണ് ജയ വര്‍മ സിന്‍ഹ വിരമിക്കേണ്ടതെങ്കിലും അതേദിവസം തന്നെ പുനര്‍നിയമനം നടത്തി പുതിയ പദവിയുടെ സേവനകാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കും.
അലഹബാദ് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥിനിയായ ജയ വര്‍മ സിന്‍ഹ 1988-ലാണ് ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ (IRTS) ല്‍ ജോലിയില്‍ പ്രവേശിക്കുന്നത്. നോര്‍തേണ്‍ റെയില്‍വേ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ, ഈസ്റ്റേണ്‍ റെയില്‍വേ എന്നീ സോണുകളിൽ സേവനമനുഷ്ഠിച്ചു.
ഒഡിഷയില്‍ 300-ഓളം പേരുടെ ജീവഹാനിക്കിടയാക്കിയ ട്രെയിന്‍ ദുരന്തത്തെ കുറിച്ചുള്ള വിശദീകരണം നല്‍കാനെത്തിയതു മുതല്‍ ജയ വര്‍മ സിന്‍ഹ രാജ്യത്ത് പരിചിതമുഖമായി മാറിയിരുന്നു. ധാക്കയിലും ബംഗ്ലാദേശിലും ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ റെയില്‍വേ ഉപദേഷ്ടാവായി ജയ വര്‍മ സിന്‍ഹ സേവനമനുഷ്ഠിച്ച സമയത്താണ് കൊല്‍ക്കത്തയേയും ധാക്കയേയും ബന്ധിപ്പിക്കുന്ന മൈത്രി എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. അതിന് സുപ്രധാനപങ്ക് വഹിച്ചത് ജയ വര്‍മ സിന്‍ഹയായിരുന്നു.