”ഇന്നലെ എന്റെ മകൻ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയത്. മാനസികമായി തകർന്നിരുന്നു. ഇങ്ങനെയല്ല കുട്ടികളോട് പെരുമാറേണ്ടത്’-കരഞ്ഞുകൊണ്ട് റുബീന പറഞ്ഞു. സഹപാഠികളെക്കൊണ്ട് അടിപ്പിക്കുന്ന ശീലം ഇതേ അധ്യാപികയ്ക്കു നേരത്തെയുമുണ്ടെന്ന് അവർ വെളിപ്പെടുത്തി. പാഠഭാഗങ്ങൾ കാണാതെ പഠിച്ചില്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുവായ മറ്റൊരു കുട്ടിക്കെതിരെയും ഇത്തരത്തിൽ നടപടി സ്വീകരിച്ചതായി റുബീനപറഞ്ഞു.
അധ്യാപികയായ തൃപ്ത ത്യാഗി വിദ്യാർത്ഥികളോട് ഓരോന്നായി അവനെ അടിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പിതാവ് ഇർഷാദ് പറഞ്ഞു. ”അവൻ പാഠഭാഗം കാണാതെ പഠിച്ചിട്ടില്ലെന്നു പറഞ്ഞാണു നടപടിയെ അവർ ന്യായീകരിക്കുന്നത്. എന്നാൽ, എന്റെ മകൻ പഠനത്തിൽ മിടുക്കനാണ്. ട്യൂഷനും പോകുന്നുണ്ട്. എങ്ങനെയൊണ് ഒരു ടീച്ചർക്ക് ഇങ്ങനെ പെരുമാറാൻ പെരുമാറാൻ കഴിയുന്നതെന്നു മനസിലാകുന്നില്ല. അവരുടെ ഉള്ളിൽ നിറയെ വിദ്വേഷമാണെന്നാണു തോന്നുന്നത്. രാജ്യത്തു മുഴുവൻ പ്രചരിക്കുന്ന മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിന്റെ ഫലമാണിത്”-അദ്ദേഹം പറഞ്ഞു.
നീതി ലഭിക്കുമെന്നു പ്രതീക്ഷയില്ലാത്തതിനാൽ സംഭവത്തിൽ പരാതി നൽകുന്നില്ലെന്ന് ഇർഷാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. അധ്യാപിക സംഭവത്തിൽ മാപ്പുപറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു അന്തരീക്ഷത്തിൽ തന്റെ കുട്ടിയെ പഠിപ്പിക്കാനാകില്ല. അതുകൊണ്ട് നേരത്തെ അടച്ച ഫീ തിരിച്ചുവാങ്ങി അവനെ അവിടെനിന്നു മാറ്റി മറ്റൊരു സ്ഥാപനത്തിൽ ചേർക്കുമെന്നും പിതാവ് അറിയിച്ചു.