കുക്കി തോവൈ ഗ്രാമത്തിൽ നടന്ന വെടിവയ്പിലും അക്രമത്തിലും 3 കുക്കി യുവാക്കൾ കൊല്ലപ്പെട്ടു. നാഗാ വിഭാഗക്കാർക്കു ഭൂരിപക്ഷമുള്ള കുക്കി സോ ഗ്രാമമേഖലയിൽ ആദ്യത്തെ ആക്രമണമാണിത്. ഇന്നലെ പുലർച്ചെ ഗ്രാമത്തിൽ നിന്നു വെടി ശബ്ദം കേട്ട് പൊലീസ് സ്റ്റേഷനിൽ നിന്നു സേനയെത്തി. ഇവർ നടത്തിയ പരിശോധനയിലാണു സമീപമുള്ള കാട്ടിൽ നിന്നു മൃതദേഹങ്ങൾ ലഭിച്ചത്. കത്തികൊണ്ടുള്ള മുറിവുകളാണു മരണ കാരണം.
വികൃതമാക്കിയ മൃതദേഹങ്ങളുടെ കാലുകൾ വെട്ടിനീക്കിയ നിലയിലാണെന്നും പൊലീസ് അറിയിച്ചു. 25നും 35നും ഇടയിൽ പ്രായമുള്ള യുവാക്കളാണു മരിച്ചത്. മെയ് വിഭാഗക്കാരാണ് ആക്രമണം നടത്തിയതെന്നും സമാധാനം പാലിക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനം അവർ തുടർച്ചയായി ലംഘിക്കുകയാണെന്നും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) ആരോപിച്ചു. ഈ മേഖലയിൽ
സുരക്ഷാചുമതലയിലുണ്ടായിരുന്ന അസം റൈഫിൾസ് സേനയെ മെയ് വിഭാഗക്കാരുടെ സമ്മർദത്തെത്തുടർന്നു പിൻവലിച്ചിരുന്നു.ആധുനിക ആയുധങ്ങളുമായി മെയ് വിഭാഗം നടത്തുന്ന ആക്രമണം ചെറുക്കൻ കൂടുതൽ കേന്ദ്രസേനയെ നിയോഗിക്കണമെന്നു കുക്കികൾ ആവശ്യപ്പെട്ടു. പൊലീസിന്റെ 6000 തോക്കുകൾ മെയ് വിഭാഗക്കാരുടെ കയ്യിലുണ്ടെന്നും ഇതു
പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു.