ഇന്ത്യയിൽ പാർലമെന്റ് പോലെയുള്ള സംവിധാനങ്ങളാണ് ജനഹിതം പ്രതിഫലിപ്പിക്കുന്നതെന്നും ബ്രെക്‌സിറ്റ് പോലെയുള്ള അഭിപ്രായവോട്ടെടുപ്പുകൾ അല്ലെന്നും സുപ്രീംകോടതി. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യംചെയ്‌തുള്ള ഹർജികൾ പരിഗണിക്കവെയാണ് ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാബെഞ്ചിന്റെ നിരീക്ഷണം. പ്രത്യേകപദവി റദ്ദാക്കുന്നതിന് മുമ്പ് ജമ്മുകശ്‌മീർ ജനതയുടെ അഭിപ്രായപരിശോധന നടത്തിയില്ലെന്നത് ഉൾപ്പടെയുള്ള വാദങ്ങൾ മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ഉന്നയിച്ചപ്പോഴാണ് സുപ്രീംകോടതി നിരീക്ഷണം.
‘ജമ്മുകശ്‌മീരിലെ ജനങ്ങളുടെ അഭിപ്രായങ്ങൾ ആരാണ് കേട്ടത്? അഞ്ചുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അവിടുത്തെ ജനങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടോ?’–- -കപിൽസിബൽ ചോദിച്ചു. ബ്രിട്ടനിൽ അഭിപ്രായപരിശോധനകൾ നടത്തണമെന്ന് ഭരണഘടനാവ്യവസ്ഥ നിലവിൽ ഇല്ലെങ്കിൽപ്പോലും പൊതുജനാഭിപ്രായം തേടാറുണ്ടെന്ന് ബ്രെക്‌സിറ്റ് നടപടി ചൂണ്ടിക്കാട്ടി സിബൽ പറഞ്ഞു. എന്നാൽ, ഇന്ത്യ പോലെയുള്ള ജനാധിപത്യസമൂഹത്തിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായുന്നത് പാർലമെന്റ് പോലെയുള്ള സംവിധാനങ്ങൾ മുഖേനയാണെന്ന് ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചു.