അരുൺ തന്നിൽ നിന്ന് അകലുന്നുവെന്ന തോന്നലാണു അനുഷയെ ഇതിലേക്കു നയിച്ചത്. സംഭവത്തിൽ അരുണിനു നേരിട്ടു പങ്കില്ലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും അനുഷയും അരുണും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്. ഇവർ തമ്മിൽ സ്ഥിരമായി വാട്സാപ്പിൽ ചാറ്റ് ചെയ്യാറുണ്ട്. സംഭവ ശേഷം 2 പേരുടെയും ഫോണിൽ നിന്നു ചാറ്റുകളെല്ലാം നീക്കിയ നിലയിലാണ്. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു പൊലീസ്. അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.വൈദ്യശാസ്ത്രത്തിൽ അറിവുള്ള അനുഷ പൂർണ ബോധ്യത്തോടെയാണ് ഈ രീതി അവംലബിച്ചതെന്നു പൊലീസ് പറഞ്ഞു. അനുഷയ്ക്കെതിരേ ആൾമാറാട്ടം, വധശ്രമം, ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന രീതിയിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അരുണിനും അനുഷയ്ക്കും വിവാഹം കഴിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു നടന്നില്ല. പിന്നീട് ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു.
അനുഷയുടെ ആദ്യ വിവാഹം കൊല്ലം നീണ്ടകര സ്വദേശിയുമായിട്ടായിരുന്നു. 7 മാസം മാത്രമാണ് ഈ ബന്ധം നീണ്ടത്. അനുഷയുടെ പെരുമാറ്റം പ്രശ്നങ്ങൾ സൃഷ്ടിച്ചു. അരുണുമായി ബന്ധം തുടർന്നതും വിവാഹം വേർപിരിയാൻ കാരണമായി. അനുഷയുടെ രണ്ടാം വിവാഹം 7 മാസം മുൻപായിരുന്നു. ഗൾഫിൽ ജോലിയുള്ളയാളാണ് ഭർത്താവ്. ഈ വിവാഹത്തിൽ അരുണും സ്നേഹയും പങ്കെടുത്തിരുന്നു. ആദ്യ വിവാഹം വേർപ്പെടുത്തിയപ്പോൾ തന്നെ അരുണിനൊപ്പം ജീവിക്കാൻ അനുഷ ആഗ്രഹിച്ചിരുന്നു. തന്റെ സ്നേഹം അറിയിക്കാനുള്ള മാർഗമായാണു അരുണിന്റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. റിമാൻഡിലുള്ള അനുഷയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നു പൊലീസ് ഇൻസ്പെക്ടർ ഇ.അജീബ് പറഞ്ഞു.