23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • രാഹുലിന്റെ ശിക്ഷയ്ക്ക് സുപ്രീം കോടതി സ്‌റ്റേ; എം.പി സ്ഥാനം തിരിച്ചുകിട്ടും –
Uncategorized

രാഹുലിന്റെ ശിക്ഷയ്ക്ക് സുപ്രീം കോടതി സ്‌റ്റേ; എം.പി സ്ഥാനം തിരിച്ചുകിട്ടും –

ന്യൂഡല്‍ഹി: എം.പി. സ്ഥാനത്തുനിന്ന് അയോഗ്യതയ്ക്ക് കാരണമായ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ആശ്വാസം. ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഹുലിന്റെ ഹര്‍ജി ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചാണ് അംഗീകരിച്ചത്.

”എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാ”ണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. കുറ്റംചെയ്തിട്ടില്ലെന്നും മാപ്പുപറഞ്ഞ് ശിക്ഷയൊഴിവാക്കാനാണെങ്കില്‍ നേരത്തേയാവാമായിരുന്നെന്നും അദ്ദേഹം കഴിഞ്ഞദിവസം നല്‍കിയ അധിക സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു.

മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടാണെന്ന പരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്ന കേസിലാണ് മാര്‍ച്ച് 23-ന് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ തിരഞ്ഞെടുപ്പുപ്രസംഗത്തിലായിരുന്നു ക്രിമിനല്‍ മാനനഷ്ടക്കേസിന് ആധാരമായ പരാമര്‍ശം. ബി.ജെ.പി. എം.എല്‍.എയായ പൂര്‍ണേഷ് മോദിയാണ് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ രാഹുലിനെതിരേ പരാതിനല്‍കിയത്. കേസില്‍ രാഹുലിനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതോടെ എം.പി.സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടു.

രാഹുലിന്റെ അപ്പീല്‍ തള്ളണമെന്നാവശ്യപ്പെട്ട് പൂര്‍ണേഷ് മോദി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. രാഹുല്‍ഗാന്ധിക്ക് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയുള്ള പശ്ചാത്തലമുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാല്‍, ഇത്തരം പരാതികളെല്ലാം തന്റെ രാഷ്ട്രീയ എതിരാളികള്‍ നല്‍കിയതാണെന്നും ഒന്നില്‍പ്പോലും താന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മറുപടിയായി ചൂണ്ടിക്കാട്ടിയിരുന്നു.

കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലോക്സഭ സെക്രട്ടേറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കുന്നത്. കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്കാണ് രാഹുലിന് ശിക്ഷ വിധിച്ചത്. അപകീര്‍ത്തി കേസില്‍ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി രാഹുലിന് നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്.

എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് തുഗ്ലക്ക് ലെയിന്‍ 12-ലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് രാഹുലിനോട് ലോക്സഭാ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. 2004-ല്‍ ലോക്സഭാ അംഗമായതുമുതല്‍ ഉപയോഗിച്ചുവരുന്ന വസതി ഒഴിയാന്‍ ആവശ്യപ്പെട്ടതടക്കമുള്ള നടപടികളിലെ തിടുക്കം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ വലിയ വിമര്‍ശനവുമുണ്ടായി.

Related posts

പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിന് തീപിടിച്ച സംഭവം; 16 പേർക്കെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor

തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം; അഞ്ച് പേർ ചികിത്സ തേടി

പെരിന്തൽമണ്ണയിൽ ബെെക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox