നിരോധിത ഭീകരസംഘടന ഐഎസ് കേരളത്തിൽ തീവ്രവാദ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ആരാധനാലയങ്ങൾ, ചില സമുദായനേതാക്കൾ എന്നിവർക്കെതിരെ ഭീകരാക്രമണം നടത്താൻ ഐഎസ് ഗൂഢാലോചന നടത്തിയതായും കണ്ടെത്തി. രഹസ്യനീക്കങ്ങൾ ഇവർ ആസൂത്രണം ചെയ്‌തെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ വർഗീയധ്രുവീകരണം നടത്താനായിരുന്നു പ്രധാന ശ്രമം. ഭീകരാക്രമണങ്ങൾക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാൻ ഇവർ ബാങ്ക് കൊള്ള, ജ്വല്ലറി മോഷണം എന്നിവ ആസൂത്രണം ചെയ്തതായും വിവരമുണ്ട്.
‘പെറ്റ് ലവേഴ്‌സ്’ എന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്ന് എൻഐഎ കണ്ടെത്തി. സംഘത്തെ പിടികൂടാൻ തൃശൂർ ജില്ലയിൽ മൂന്നിടത്തും പാലക്കാട് ഒരിടത്തും എൻഐഎ പരിശോധന നടത്തി. സംഘത്തലവൻ തൃശൂർ മതിലകത്തുകുടിയിൽ ആഷിഫിനെ തമിഴ്‌നാട് സത്യമംഗലം കാട്ടിൽനിന്ന് പിടികൂടിയിരുന്നു. ഇയാളെ എൻഐഎ കോടതി റിമാൻഡ് ചെയ്‌തു.
കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) സഹായത്തോടെ നടത്തിയ സംയുക്തനീക്കത്തിൽ ആഷിഫിന്റെയും തൃശൂർ സ്വദേശികളായ സയീദ് നബീൽ അഹമ്മദ്, ടി എസ് ഷിയാസ്, പാലക്കാട് സ്വദേശി റയീസ് എന്നിവരുടെ വീടുകളിൽനിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ, വിദ്വേഷകരമായ ഉള്ളടക്കമുള്ള രേഖകൾ എന്നിവയും പിടിച്ചെടുത്തു. എല്ലാവർക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. മൂന്നുപേർക്കുമായി അന്വേഷണവും ആരംഭിച്ചു.