അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പഴയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ദിവസങ്ങൾ കഴിഞ്ഞിട്ടും തുറന്നു നൽകാത്തത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. ദിവസേന ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന കംഫർട്ട് സ്റ്റേഷനാണ് നാളുകളായി പ്രവർത്തിക്കാത്തത്. പലരും പഴയ ബസ് സ്റ്റാൻഡിന്റെ പലയിടങ്ങളിലുമായി പ്രാഥമികകാര്യങ്ങൾ നിർവഹിക്കുകയാണ്. ഇതിനാൽ ബസ് സ്‌റ്റാൻഡും പരിസരപ്രദേശവും ശുചിത്വമില്ലാതായി. വൃത്തിഹീനമായ സ്റ്റാൻഡ് മഴക്കാലമായതിനാൽ പകർച്ചവ്യാധി ഭീഷണിയിലാണ്. കച്ചവടം നടത്താൻ വ്യാപാരികൾ ഭയപ്പെടുന്നു. ടൈൽസുകൾ തകർന്ന് ഉപയോഗിക്കാൻ കഴിയാത്തനിലയിലായിരുന്നു കംഫർട്ട് സ്റ്റേഷൻ. സാമൂഹ്യവിരുദ്ധരും ലഹരിമാഫിയ സംഘങ്ങളുമടക്കം പകൽസമയത്തും ഇവിടെ തമ്പടിക്കാറുണ്ടായിരുന്നു. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ഏറെനാളത്തെ പ്രതിഷേധത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്താൻ കോർപറേഷൻ അധികൃതർ തയ്യാറായത്.
എന്നാൽ സമയബന്ധിതമായി അറ്റകുറ്റപ്പണി പൂർത്തിയായില്ല. സ്റ്റാൻഡിലെത്തുന്ന സ്ത്രീകളുൾപ്പെടെയുള്ളവർ കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടതറിയാതെ ഇവിടെയെത്തി മടങ്ങുന്നു. നഗരത്തിലെത്തുന്നവർ ജവഹർ സ്റ്റേഡിയം പരിസരത്തെ കംഫർട്ട് സ്റ്റേഷനിലെത്തിയാണ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്. കൂടുതൽ പേർ ഒരുമിച്ചെത്തുമ്പോൾ ഇവിടെയും തിരക്കേറുന്നു. കണ്ണൂരിൽ കൂടുതൽ കംഫർട്ട് സ്റ്റേഷനുകൾ തുടങ്ങണമെന്ന ആവശ്യം ഇതുവരെ കോർപറേഷൻ പരിഗണിച്ചിട്ടില്ല. കന്നുകാലികളും തെരുവുനായകളും വിഹരിക്കുകയാണ്. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട കംഫർട്ട് സ്റ്റേഷൻ അടിയന്തരമായി തുറന്ന് പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ പകരം സംവിധാനമേർപ്പെടുത്തണമെന്നും വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു.
previous post