‘‘കുട്ടികൾക്കു പഠിക്കാനുള്ള അവസരമൊരുക്കാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ എന്താണു ചെയ്യുന്നത്. പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജിവച്ച് വീട്ടിൽ പോകണം. വിദ്യാർഥികളുടെ ജീവിതം വച്ചാണ് കളിക്കുന്നത്. എന്നിട്ടും നിങ്ങൾ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കെതിരെ പ്രചാരണത്തിനിറങ്ങും’’ – കട്ജു പറഞ്ഞു.
പരീക്ഷ പാസായിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിനു വിദ്യാർഥികളാണ് മലബാറിൽ പുറത്തുനിൽക്കുന്നത്. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള് കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രവേശന മാനദണ്ഡങ്ങളിലെ പാളിച്ചകൾ മൂലം എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ ഗ്രേഡ് ലഭിച്ചവർക്കുപോലും ഇഷ്ട സ്ട്രീമിൽ പ്രവേശനം നേടാനാകാത്ത പ്രതിസന്ധി എല്ലായിടത്തുമുണ്ട്.
സീറ്റുക്ഷാമം ഏറ്റവും രൂക്ഷമായ മലപ്പുറം ജില്ലയിൽ 81,022 അപേക്ഷകരിൽ 34,183 പേർക്കേ ഇതുവരെ അലോട്മെന്റ് ലഭിച്ചിട്ടുള്ളൂ. 46,839 പേർ പുറത്തുനിൽക്കുന്നു. മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ ഉൾപ്പെടെയാണിത്. അലോട്മെന്റിനായി ഇനി ബാക്കിയുള്ളത് 13,438 സംവരണ സീറ്റുകളാണ്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളും അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളും ചേർത്താൽ പോലും 12,816 അപേക്ഷകർക്കു നൽകാൻ സീറ്റില്ലെന്ന് ഹയർ സെക്കൻഡറി വിഭാഗം ജില്ലാ വികസന സമിതി യോഗത്തിൽ അവതരിപ്പിച്ച കണക്കിൽ ചൂണ്ടിക്കാട്ടുന്നു