പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും പ്രാപ്യതയും ഉയർത്താൻ സമഗ്രശിക്ഷാ കേരളം ജില്ലയിൽ
40.48 കോടി രൂപ പദ്ധതി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ഇതിനായി പാർശ്വവൽകൃത മേഖലകളിൽ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കും. മുഴക്കുന്ന് പഞ്ചായത്തിൽ നടപ്പാക്കുന്ന സേവാസ്, തീരദേശ മേഖലയുടെ വിദ്യാഭ്യാസ സാമൂഹ്യ വികസനം സാധ്യമാക്കുന്ന ബീച്ച് ടു ബഞ്ച്, കല്ലുമുട്ടിയിൽ റസിഡൻഷ്യൽ ഹോസ്റ്റൽ, പിന്നാക്ക മേഖലയിലെ കുട്ടികളുടെ വ്യക്തിത്വ വികസനം സാധ്യമാക്കിയ പ്രതിഭാ കേന്ദ്രങ്ങളുടെ ശാക്തീകരണം എന്നിവയാണ് ഇതിൽ പ്രധാനം.
പ്രീ–-പ്രൈമറി മേഖലയുടെ സമഗ്ര മികവ് ലക്ഷ്യമാക്കി മാതൃകാ പ്രീ സ്കൂൾ, ശിശുസൗഹൃദ ഫർണിച്ചർ, പുറം കളി ഉപകരണങ്ങൾ ഒരുക്കൽ, പ്രവർത്തന മൂലകൾ ഒരുക്കൽ, പ്രീ–-സ്കൂൾ ഉത്സവങ്ങൾ എന്നിവയും സ്‌കൂളുകളിൽ ഉണ്ടാകും. ഭിന്നശേഷി വിഭാഗങ്ങൾക്കായി തെറാപ്പി, കിടപ്പിലായ കുട്ടികൾക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം, സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ സേവനം, കിടപ്പിലായ കുട്ടികൾക്ക് സ്കൂൾ അനുഭവം പ്രദാനം ചെയ്യുന്ന സ്പെയ്സ്, ഉപകരണ വിതരണം എന്നിവക്കൊപ്പം വിവിധ പ്രവർത്തനങ്ങളും ഏറ്റെടുക്കും. പഠനവിടവുകളും പ്രയാസങ്ങളും പരിഹരിക്കാനായി വായനച്ചങ്ങാത്തം, ഹലോ ഇംഗ്ലീഷ്, പ്യാരി ഉറുദു, അഹ് ലൻ അറബിക്, സംസ്കൃത മാധുരി, സുരിലി ഹിന്ദി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.
പ്രാദേശിക ചരിത്രരചന രീതിശാസ്ത്രം പരിചയപ്പെടുത്തുന്ന പാദമുദ്രകൾ, സാമ്പത്തികമായും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന പ്ലസ് വൺ വിദ്യാർഥികൾക്ക് കരിയർ – പഠന പിന്തുണക്കായി നടപ്പാക്കുന്ന സ്കഫോൾഡ് പ്രവർത്തനങ്ങൾ തുടരും. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് ബിആർസികളിലെ ബിപിസി, ട്രെയിനർമാർക്കുള്ള ദ്വിദിന ശിൽപ്പശാല കാനായി യമുന തീരത്ത് നടന്നു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാരായ ബി ഷാജി, പ്രീതി എം കുമാർ എന്നിവർ പ്രവർത്തന പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രോജക്ട് കോ–-ഓർഡിനേറ്റർ ഇ സി വിനോദ്, ഡോ. രമേശൻ കടൂർ, രാജേഷ് കടന്നപ്പള്ളി, ഡോ. പി കെ സഭിത്ത് എന്നിവർ സംസാരിച്ചു