സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചോ എന്നു തിരക്കിയ മാധ്യമപ്രവർത്തകരോട്, 6 ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂ എന്നാണു രാവിലെ പൊലീസ് പറഞ്ഞത്. എന്നാൽ, 12 ദിവസത്തെ ദൃശ്യങ്ങൾ കിട്ടുമെന്നു പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ലാലി വർഗീസ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകി. ജൂൺ 2ലെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അവർ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. ഇന്നലെ വൈകിട്ട് പൊലീസ് ടെക്നിക്കൽ ടീമിന്റെ സഹായത്തോടെ ദ്യശ്യങ്ങൾ പരിശോധിച്ചു.
ജൂൺ 2നു രാവിലെ 10.10നു വിദ്യ കാറിൽ കോളജിൽ എത്തുന്നതും 10.13ന് ഓഫിസിൽ നിന്നു ഫോം വാങ്ങി തിരികെ പോകുന്നതും 10.26ന് അഞ്ചാമത്തെയാളായി അഭിമുഖത്തിന് എത്തുന്നതും 12.19ന് അതേ കാറിൽ മടങ്ങുന്നതും ദൃശ്യങ്ങളിൽ ഉണ്ടെന്നാണു വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് കോളജിൽ എത്തിയെങ്കിലും ദൃശ്യങ്ങൾ പരിശോധിച്ചിരുന്നില്ല. 6 ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂ എന്നു കോളജിലെ ജീവനക്കാർ പറഞ്ഞതിനാലാണു പരിശോധിക്കാതിരുന്നതെന്നു കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ കെ.സലിം പറഞ്ഞു.
പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ലാലി വർഗീസിന്റെയും അഭിമുഖം നടത്തിയ പാനലിലെ അംഗങ്ങളുടെയും മൊഴി ശേഖരിച്ച പൊലീസ്, ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി ഇന്നു പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകും.