25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിയുടെ മരണം: മന്ത്രിതല ചർച്ച ആരംഭിച്ചു
Uncategorized

എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിയുടെ മരണം: മന്ത്രിതല ചർച്ച ആരംഭിച്ചു

കാഞ്ഞിരപ്പള്ളി∙ അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ മന്ത്രിതല ചർച്ച ആരംഭിച്ചു. മന്ത്രിമാരായ ആർ.ബിന്ദു, വി.എൻ.വാസവൻ, ചീഫ് വിപ് എൻ. ജയരാജ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കാൻ കോളജിൽ എത്തിയത്. ആദ്യം വിദ്യാർഥികളുമായി ചർച്ച നടത്തിയ ശേഷം മാനേജ്മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തും

വിദ്യാർഥിനി ജീവനൊടുക്കാനുള്ള കാരണങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർദേശിച്ചു. ഇതിനായി സിൻഡിക്കറ്റംഗം പ്രഫ. ജി.സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ.വിനു തോമസ് എന്നിവർ ഇന്നു കോളജിലെത്തും. സംസ്ഥാന യുവജന കമ്മിഷൻ സംഭവത്തിൽ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടു റിപ്പോർട്ട് തേടി.

ഇന്നലെ കെഎസ്‌യു, എബിവിപി പ്രവർത്തകർ കോളജിനു മുന്നിൽ സമരം നടത്തി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എൻ.നൈസാമിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. എബിവിപിയുടെ പ്രതിഷേധ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ് ഉദ്ഘാടനം ചെയ്തു.

വിദ്യാർഥി സമരത്തിനു പരിഹാരം കാണാൻ ഗവ. ചീഫ് വിപ് എൻ.ജയരാജ്, ഡിവൈഎസ്പി എം.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോളജിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ചർച്ചയ്ക്കു ശേഷം പുറത്തു വന്ന ജയരാജിനെ വിദ്യാർഥികൾ തടഞ്ഞു. പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായി. അധ്യാപകർക്കും ജീവനക്കാർക്കും പുറത്തിറങ്ങാൻ കഴിയാത്ത വിധം കോളജ് കവാടങ്ങൾ അടച്ച് വിദ്യാർഥികൾ ഒരു മണിക്കൂറോളം സമരം നടത്തിയിരുന്നു.

സ്വാശ്രയ കോളജുകളിൽ അച്ചടക്കത്തിന്റെ പേരിലും സദാചാരത്തിന്റെ പേരിലും കുട്ടികൾ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്നു മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായഎറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് ശ്രദ്ധയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. ജൂൺ ഒന്നിനു രാവിലെ കോളജിലേക്കു പോയ ശ്രദ്ധ അന്നു രാത്രിയും പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് വിളിച്ചിരുന്നതായി പിതാവ് പൊലീസിനോടു പറഞ്ഞു. ഉച്ചയ്ക്ക് വകുപ്പു മേധാവിയുടെ മുറിയിൽ കയറുന്നതുവരെ ശ്രദ്ധ സന്തോഷവതി ആയിരുന്നുവെന്നു കൂട്ടുകാരികൾ പറഞ്ഞതായും പിതാവ് മൊഴി നൽകി.

കോളജിന് എതിരായ നീക്കം:
കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി ∙ തൽപരകക്ഷികൾ വ്യക്തമായ അജൻഡയോടെ കോളജിൽ ക്യാംപസിൽ കയറിയിറങ്ങി ബഹളമുണ്ടാക്കി അമൽജ്യോതി കോളജിന്റെ പ്രവർത്തനം അവതാളത്തിലാക്കാൻ ശ്രമിക്കുന്നതായി കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു. ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതു നിയമവിരുദ്ധമാണെന്നും അതു പിടിച്ചെടുത്ത് വീട്ടുകാരെ അറിയിക്കുക കോളജിലെ അച്ചടക്കത്തിന്റെ ഭാഗമാണെന്നും കോളജ് മാനേജർ ഫാ.മാത്യു പായിക്കാട്ട് പറഞ്ഞു. കോളജിനെയും വൈദികരെയും അപമാനിക്കാൻ ശ്രമിക്കുന്ന ചില ആളുകളുടെ ശ്രമങ്ങൾ തിരിച്ചറിയണമെന്നു രൂപതാ പാസ്റ്റർ കൗൺസിൽ ആവശ്യപ്പെട്ടു. അമൽജ്യോതി കോളജിനു നേരെയുണ്ടാകുന്ന അധിക്ഷേപങ്ങൾ അപലപനീയമെന്നു ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലെ സംയുക്ത ജാഗ്രതാ സമിതി അറിയിച്ചു.

Related posts

പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

Aswathi Kottiyoor

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു: മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

Aswathi Kottiyoor

സ്വന്തം ഫോൺ ഉപയോഗിച്ചില്ല, ഇതോടെ പിന്നാലെയാരും എത്തില്ലെന്ന് കരുതി; സുറുതി വിഷ്ണുവിനെ കുടുക്കിയ പൊലീസ് ബുദ്ധി

Aswathi Kottiyoor
WordPress Image Lightbox