ന്യൂഡൽഹി ∙ ബാലസോർ ട്രെയിൻ ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ, അപകടത്തിനു കാരണമായ സിഗ്നൽ തകരാർ മനഃപൂർവം ഉണ്ടാക്കിയതാണെന്ന നിലപാട് ആവർത്തിച്ച് റെയിൽവേ അധികൃതർ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണോ അതോ ബോധപൂർവമുള്ള അട്ടിമറിയാണോ ബാലസോറിൽ സംഭവിച്ചത് എന്ന കാര്യത്തിൽ സിബിഐ അന്വേഷണം വ്യക്തത വരുത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അപകടവുമായി ബന്ധപ്പെട്ട് യാതൊരു സംശയവും ബാക്കിയാകരുത് എന്ന കാർക്കശ്യത്തിൽ നിന്നാണ് റെയിൽവേ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതെന്നാണ് വിവരം.
സ്റ്റേഷനിലെ റിലേ റൂമിൽ അട്ടിമറി നടന്നോ എന്ന് സിബിഐ അന്വേഷിക്കുമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ മനോരമയോട് പറഞ്ഞു. സ്റ്റേഷൻ മാസ്റ്റർക്കും മെയിന്റനൻസ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനും ഒന്നിച്ചു മാത്രമേ റിലേ റൂം തുറക്കാൻ അനുവാദമുള്ളു. ഇന്റർലോക്കിങ് സിഗ്നൽ സംവിധാനത്തിൽ പിഴവുകൾ അപൂർവമാണെന്നാണു റെയിൽവേ പറയുന്നത്.
മാത്രമല്ല, ഒരിക്കൽ ട്രെയിൻ പോകേണ്ട ട്രാക്ക് സെറ്റ് ചെയ്ത് ലോക്ക് ചെയ്താൽ, ട്രെയിൻ കടന്നുപോകുന്നതുവരെ മാറ്റം വരുത്താനും കഴിയില്ല. ഈ സാഹചര്യത്തിലാണ്, അപകടത്തിനു മുൻപ് അവിടെ എന്താണ് സംഭവിച്ചത് എന്ന ചോദ്യം പ്രസക്തമാകുന്നത്.
ബാഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ ഓട്ടമാറ്റിക്കായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിൽ ‘ബാഹ്യ ഇടപെടൽ’ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിനു ശേഷം റെയിൽവേ വിലയിരുത്തിയത്. ഈ ‘ഇടപെടലി’ന്റെ സാംഗത്യമാണ് സിബിഐ പ്രധാനമായും അന്വേഷിക്കുക. അതിലൂടെ അപകട കാരണത്തെക്കുറിച്ച് വ്യക്തമായൊരു ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അപകടമുണ്ടാകുന്നതിനു തൊട്ടുമുൻപ് സമീപത്തെ ഒരു ലെവൽക്രോസിങ്ങിൽ സിഗ്നൽ തകരാറുണ്ടായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അതു നന്നാക്കാനുള്ള തിരക്കിൽ ഇവിടുത്തെ നടപടികൾ മറികടന്നോ എന്നും അന്വേഷിക്കും.
അടുത്തിടെ മൈസൂർ ഡിവിഷനിലെ ഹൊസ്ദുർഗയിൽ സമ്പർക്ക ക്രാന്ത്രി എക്സ്പ്രസിന് സിഗ്നൽ ലഭിച്ചത് ഒരു ഗുഡ്സ് ട്രെയിൻ കിടന്ന ട്രാക്കിലേക്കായിരുന്നു. അന്ന് അപകടമൊഴിവായത് തലനാരിഴയ്ക്കാണ്. ഇതേ പിഴവാണ് ബാലസോറിലും അപകടത്തിനു കാരണമായത്. മെയിൻ ട്രാക്കിൽ സിഗ്നൽ ലഭിച്ച ശേഷവും ലൂപ്പ് ലൈനിലേക്കാണ് കൊറമാണ്ഡൽ എക്സ്പ്രസ് കയറിയത്. അതിനുള്ള സിഗ്നലാണ് ലഭിച്ചതെന്ന് ലോക്കോ പൈലറ്റ് വ്യക്തമാക്കിയിട്ടുമുണ്ട്.ട്രെയിൻ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്നലെത്തന്നെ അപകടം നടന്ന ബാലസോറിലെത്തിയിരുന്നു. അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയിൽവേ മന്ത്രി സൂചിപ്പിച്ചതിനു പിറകെയാണു സംഘം എത്തിയത്.
റെയിൽവേ സേഫ്റ്റി കമ്മിഷണർ ശൈലേഷ് കുമാർ പഥക് ഇന്നലെ ബഹനാഗ സ്റ്റേഷനിലെ ട്രാക്കുകൾ, ഇന്റർലോക്കിങ് സംവിധാനങ്ങൾ, റിലേ റൂമുകൾ തുടങ്ങിയവ പരിശോധിച്ചു. പാളത്തിൽ 4 മില്ലി മീറ്റർ വിടവുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പ്രധാന ലൈനിൽ പോയിന്റ് സെറ്റാകാത്തതെന്നുമുള്ള ആരോപണവും പരിശോധിച്ചു. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി.