മുംബൈ∙ പുതിയതായി പണികഴിപ്പിച്ച റോഡ് കൈകൾ കൊണ്ട് നാട്ടുകാർ ഉയർത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജൽന ജില്ലയിലെ കർജത് ഹാസ്ത് പൊഖാരിയിലാണ് റോഡ് പണിയിൽ കൃത്രിമം നടന്നതെന്ന് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ (പിഎം റൂറൽ റോഡ‍് സ്കീം) ഭാഗമായാണ് റോഡ് നിർമാണം നടത്തിയതെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് നിർമാണമെന്നു കരാറുകാരൻ പറഞ്ഞതായും നാട്ടുകാർ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
ടാറിനു താഴെ പരവതാനി പോലുള്ള ഷീറ്റ് വിരിച്ചതുപോലെയാണ് 38 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ കാണുന്നത്. റാണാ ഠാക്കൂർ എന്നാണ് കരാറുകാരന്റെ പേര്. ഇയാളുടെ പേര് പ്രദേശവാസികൾ വിഡിയോയിൽ പറയുന്നുണ്ട്. ഈ റോഡ് പണിക്ക് വേണ്ട പിന്തുണ നൽകിയ എൻജിനീയർക്കെതിരെയും നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.