ഇരിട്ടി: റോഡരികിൽ മാലിന്യം കൊണ്ടുവന്നു തള്ളിയവരെ കണ്ടെത്തി ഇവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ച് പഞ്ചായത്തധികൃതർ. ആറളം പഞ്ചായത്ത് അധികൃതരാണ് മാലിന്യം തള്ളിയവരെ പിടികൂടി പത്തായിരം രൂപ പിഴയീടാക്കി മാലിന്യം തിരിച്ചെടുപ്പിച്ചത് .
പഞ്ചായത്തിലെ എടൂർ – കരിക്കോട്ടക്കരി റോഡിൽ വെമ്പുഴയിലാണ് റോഡരികിൽ ചാക്കുകളിൽ കെട്ടി മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ആറളം പഞ്ചായത്തിലെ അസിസ്റ്റൻറ് സൂപ്രണ്ട് ആർ. എസ്. സുനിൽകുമാർ, ക്ലർക്കുമാരായ കെ .രാജേഷ്, പി. ജെ. അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് അന്ത്യാംകുളം. ഇ .സി. രാജു എന്നിവരും ചേർന്നാണ് മാലിന്യത്തിൽ നിന്ന് അഡ്രസ്സ് പരിശോധിച്ച് ഇത് തള്ളിയവരെ കണ്ടെത്തിയത്. എടൂർ സ്വദേശി ജോർജുകുട്ടിയുടെ വീട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് സംസ്ക്കരിക്കാൻ ഇരട്ടിയിലെ ടി.പി. നജുമുദീന് ഇവർ പണം നൽകി കെമാറിയിരുന്നു. എന്നാൽ ഈ മാലിന്യം ഗുഡ്സ് ഓട്ടോറിക്ഷയിൽ റോഡരികിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. മാലിന്യം തള്ളിയവരെ കണ്ടെത്താനായതോടെ ഇവരിൽ നിന്നും പത്തായിരം രൂപ പിഴയാക്കി ഈടാക്കുകയും മാലിന്യം തിരിച്ചെടുപ്പിക്കുകയുമായിരുന്നു.