മലപ്പുറം∙ സിപിഎം പ്രാദേശിക നേതൃത്വം അൽപം സ്നേഹം കാണിച്ചിരുന്നെങ്കില്‍ റസാഖ് മരിക്കില്ലായിരുന്നുവെന്ന് ബന്ധുവും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ജമാലുദ്ദീൻ പയമ്പ്രോട്ട്. ബൂർഷ്വ വർഗത്തിൽ നിന്ന് നീതി ലഭിക്കില്ലെന്ന് വന്നപ്പോഴാണ് ‘മരണമാണ് സമരം’ എന്നു റസാഖ് തീരുമാനിച്ചതെന്നും ജമാലുദ്ദീന്‍ പറഞ്ഞു.
എസ്ഡിപിഐ പ്രവര്‍ത്തകന്റെ ഫാക്ടറിക്ക് സിപിഎം പിന്തുണ നൽകുന്നത് എന്തിനാണന്നും ജമാലുദ്ദീൻ ചോദിക്കുന്നു. ‘‘സിപിഎമ്മിന് പഞ്ചായത്ത് ഭരണം കിട്ടിയപ്പോള്‍ സന്തോഷിച്ചയാളാണ് റസാഖ്. എന്നാല്‍ ഒരു ‘കീടം’ മരിച്ചുവെന്നായിരുന്നു റസാഖിന്റെ മരണം അറിഞ്ഞുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം. പാര്‍ട്ടിയെ ഞാന്‍ തള്ളിപറയില്ല. എന്നാല്‍ പ്രാദേശിക നേതൃത്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു’’– ജമാലുദ്ദീന്‍ പറഞ്ഞു.
സാംസ്കാരിക പ്രവർത്തകനും ഇടതു സഹയാത്രികനുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിലേക്കു നയിച്ച കാര്യങ്ങളിൽ സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടൽ ഉൾപ്പെടെ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ഭാര്യ ഷീജ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ റസാഖിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പരാതിക്കെട്ടും ആത്മഹത്യാക്കുറിപ്പും സഞ്ചിയിലാക്കി കഴുത്തിൽ തൂക്കിയാണു റസാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.