ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തെ ‘കുത്തി’ പ്രധാനമന്ത്രി മോദി. ത്രിരാഷ്ട്ര സന്ദർശനത്തിനുശേഷം ഇന്നു പുലർച്ചെയാണ് മോദി ഡൽഹിയിൽ എത്തിയത്. ഓസ്ട്രേലിയയിലെ സിഡ്നിയിൽ വൻ ജനാവലിയാണ് അദ്ദേഹത്തിന്റെ പരിപാടിക്ക് എത്തിയത്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഭരണ, പ്രതിപക്ഷ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ഇക്കാര്യം പരാമർശിച്ചാണ് പരോക്ഷമായി രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ മോദി വിമർശിച്ചത്. 20,000ൽ അധികം ജനങ്ങളാണ് മോദിയുടെ പരിപാടിക്കെത്തിയത്. ‘‘പ്രധാനമന്ത്രി ആന്തണി ആൽബനീസ് മാത്രമല്ല, മുൻ പ്രധാനമന്ത്രിയും മുഴുവൻ പ്രതിപക്ഷവും രാജ്യത്തിന്റെ കാര്യത്തിനായി യോജിച്ചു വന്നു. ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംപിമാർ യോഗത്തിനെത്തി’’ – മോദി വ്യക്തമാക്കി.
കോവിഡ് മഹാമാരിയുടെ സമയം വിദേശത്തേക്ക് വാക്സീൻ കയറ്റുമതി ചെയ്ത കേന്ദ്രത്തെ വിമർശിച്ച പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെയും അദ്ദേഹം തുറന്നടിച്ചു. ‘‘പ്രതിസന്ധി ഘട്ടങ്ങളിൽ അവർ ചോദിച്ചു, മോദി എന്തിനാണ് ലോകത്തിനു വാക്സീൻ നൽകുന്നതെന്ന്. ഇതു ബുദ്ധന്റെ നാടാണെന്നും ഗാന്ധിയുടെ നാടാണെന്നും ഓർക്കണം. ശത്രുക്കളോടു വരെ നമ്മൾ കരുണ കാട്ടും’’ – മോദി കൂട്ടിച്ചേർത്തു.