മംഗളൂരു ആരക്കോണം, കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട്, ചെറുവത്തൂർ, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, കണ്ണപുരം, മാഹി, കോഴിക്കോട് ജില്ലയിൽ വടകര, കൊയിലാണ്ടി, മലപ്പുറത്ത് കുറ്റിപ്പുറം, പാലക്കാട് പട്ടാമ്പി എന്നീ സ്റ്റേഷനുകളിലെ പാർസൽ അയക്കുന്ന സംവിധാനമാണ് നിർത്താൻ തീരുമാനിച്ചത്.
കാഞ്ഞങ്ങാട്, പയ്യന്നൂർ, വടകര, കുറ്റിപ്പുറം, പട്ടാമ്പി സ്റ്റേഷനുകളിൽ നിരവധി പാർസലുകൾ ഉള്ള സ്റ്റേഷനുകളാണ്. പാർസൽ സംവിധാനം ജില്ലകളുടെ ആസ്ഥാന സ്റ്റേഷനുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് സൂചനയുണ്ട്.
ഈ സ്റ്റേഷനുകളിലെ പാർസൽ സർവിസ് പൂട്ടുന്നതോടെ സ്ഥിരമായി സാധനങ്ങൾ അയക്കാൻ വരുന്നവർ ദുരിതത്തിലാവും. ഇതുകൂടാതെ പാർസൽ സർവിസിനെ ആശ്രയിച്ച് ജീവിക്കുന്ന പോർട്ടർമാരും പട്ടിണിയിലാവും. പയ്യന്നൂർ സ്റ്റേഷനിൽനിന്ന് 35 വർഷമായി മത്സ്യവും ഞണ്ടും കയറ്റി അയക്കുന്നവരുണ്ട്. ഇവർ ഇനി എന്തുചെയ്യും എന്ന ചോദ്യമുയരുന്നു.
പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രം, ഏഴിമല നാവിക അക്കാദമി തുടങ്ങിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങളും പാർസൽ അയക്കുന്നത് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ്. ഇത് നിർത്തലാക്കുന്നതോടെ ഈ സ്ഥാപനങ്ങളും പ്രതിസന്ധിയിലാവും.
വിവിധ റെയിൽവേ സ്റ്റേഷനുകളെ കേന്ദ്ര സർക്കാർ അമൃത് ഭാരത് സ്റ്റേഷനാക്കി ഉയർത്തി പുതിയ പദ്ധതികൾക്ക് പച്ചക്കൊടി കാണിക്കുമ്പോഴാണ് റെയിൽവേ കച്ചവട വിഭാഗത്തിന്റെ ഭാഗത്തുനിന്ന് അവഗണനകൾ ആവർത്തിക്കുന്നത്.