കൊല്ലം∙ സുചിത്ര പിള്ള കൊലക്കേസിൽ വിചാരണയ്ക്കിടെ കോടതി മുറിയിൽ വെളിവായതു കൊലപാതകത്തിന്റെ അതിക്രൂര ദൃശ്യങ്ങൾ. പ്രതിയിൽ നിന്നു കുഞ്ഞിനെ വേണമെന്ന ആവശ്യമാണ് ക്രൂരമായ കൊലപാതകത്തിനു കാരണമായത്. ഫോണിലൂടെയും നേരിട്ടും സുചിത്ര പിള്ളയുമായി ബന്ധം സ്ഥാപിച്ച പ്രശാന്ത് നമ്പ്യാർക്കു യുവതിയുടെ പണത്തിലും സൗന്ദര്യത്തിലുമായിരുന്നു നോട്ടം. കുഞ്ഞിനെ വേണമെന്നു സുചിത്ര പിള്ള വാശിപിടിക്കുന്നതു രഹസ്യബന്ധം പരസ്യമാകുന്നതിനും കുടുംബ ജീവിതം തകരുന്നതിനും കാരണമാകും എന്നു മനസ്സിലാക്കിയാണ് തെളിവില്ലാതെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ഇതിനു വേണ്ടിയാണു പാലക്കാട് മണലി ശ്രീറാം നഗറിൽ വീട് വാടകയ്ക്ക് എടുത്തത്. ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടന്ന സ്ഥലമായിരുന്നു ഇത്. 2020 മാർച്ച് 17ന് വൈകിട്ട് കൊല്ലം കല്ലുംതാഴം ജംക്‌ഷനു സമീപത്തു നിന്നു കാറിൽ കൂട്ടിക്കൊണ്ടു പോയ സുചിത്ര പിള്ളയെ 20 നു കൊലപ്പെടുത്തി. മെത്തയിൽ കിടക്കുകയായിരുന്ന യുവതിയെ തല ബലമായി തറയിൽ ഇടിച്ചു പരുക്കേൽപിച്ചു. തുടർന്നു മുട്ടുകൾ നെഞ്ചിൽ അമർത്തി പിടിച്ചു എമർജൻസി ലൈറ്റിന്റെ കോഡ് വയർ കഴുത്തിൽ ചുറ്റി മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന് ബഡ് ഷീറ്റ് കൊണ്ടു മൃതദേഹം മൂടി.
തെളിവു നശിപ്പിക്കുന്നതിനും അന്വേഷണം വഴി തെറ്റിക്കുന്നതിനുമായി സുചിത്രയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. മൊബൈൽ ഫോണുമായി തൃശൂർ ഭാഗത്തു പോയ ഇയാൾ മണ്ണുത്തി പൊലീസ് സ്റ്റേഷനും സമീപം വച്ചു ഫോൺ ഓൺ ചെയ്തു. സുചിത്ര പിള്ള തൃശൂരിലായിരുന്നുവെന്നു കാണിക്കാനായിരുന്നു ഇത്. പിന്നീട് മൊബൈൽ ഫോണും സിം കാർഡും പല കഷണങ്ങളാക്കി തൃശൂർ – പാലക്കാട് ദേശീയപാതയ്ക്കു സമീപം പലയിടത്തായി ഉപേക്ഷിച്ചു. തുടർന്നു മൺവെട്ടി വാങ്ങി തിരികെയെത്തിയ ഇയാൾ മൃതദേഹത്തിൽ നിന്നു സ്വർണാഭരണങ്ങൾ ഊരിയെടുത്തു.
മുട്ട് ഭാഗം വച്ച് കാൽ വെട്ടി മാറ്റി. വീടിനു പിറകിൽ കാടുപിടിച്ച സ്ഥലത്തു കുഴിയെടുത്ത് മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിച്ചു മറവു ചെയ്യാൻ ശ്രമിച്ചു. മൃഗങ്ങൾ മാന്തി എടുക്കാതിരിക്കാൻ പാറയും സിമന്റ് ബ്ലോക്കുകളും അടുക്കി മണ്ണിട്ടു മൂടി. മുറിയും കഴുകി വൃത്തിയാക്കി. സുചിത്രയുടെ വസ്ത്രം, വാനിറ്റി ബാഗ്, കണ്ണട, ശ്വാസം മുട്ടിക്കാൻ ഉപയോഗിച്ച കോഡ് വയർ, തുടയ്ക്കാൻ ഉപയോഗിച്ച വസ്ത്രങ്ങൾ തുടങ്ങിയവയും കത്തിച്ചു. സുചിത്ര മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കൾ പാലക്കാട് തോട്ടുപാലം ജംക്‌ഷനു സമീപം തോട്ടിൽ എറിഞ്ഞു. മൃതദേഹം വെട്ടിമാറ്റാൻ ഉപയോഗിച്ച വാക്കത്തിയും കത്തിയും ചതുപ്പ് പുരയിടത്തിൽ എറിഞ്ഞു. മൺവെട്ടി കാടുപിടിച്ച സ്ഥലത്ത് ഒളിപ്പിക്കുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷൻ കേസ്.