ഏറെ കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ച വന്ദേഭാരത് ‘ഹൈസ്‌പീഡ്’ ട്രെയിനും മോദി സർക്കാരിന്റെ മറ്റൊരു തെരഞ്ഞെടുപ്പ് തട്ടിപ്പ്. 400 വന്ദേഭാരത് ട്രെയിനുകളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഓടുന്നത് 18 എണ്ണം മാത്രം. ദക്ഷിണ റെയിൽവേയിൽ സർവീസ് നടത്തുന്നത് ആകെ മൂന്നെണ്ണം. ചെന്നൈ– മൈസൂരു, ചെന്നൈ– കോയമ്പത്തൂർ, കാസർകോട്– തിരുവനന്തപുരം എന്നീ റൂട്ടിലാണ് സർവീസ്. പി-18 എന്ന് പേരിട്ട വന്ദേഭാരത് ട്രെയിനുകൾ ഇനി പുതിയത് ഇറങ്ങുമോ എന്ന സംശയവും റെയിൽവേ വൃത്തങ്ങൾ പ്രകടിപ്പിക്കുന്നു.
ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് വന്ദേഭാരത് ട്രെയിനുകളുടെ കോച്ചുകൾ നിർമിക്കുന്നത്. നേരത്തേ സ്‌പെയർപാർട്‌സുകൾ പുറത്തുനിന്ന് വാങ്ങി ചെന്നൈ കോച്ച്‌ഫാക്ടറി സ്വന്തമായാണ് വന്ദേഭാരത് കോച്ചുകൾ നിർമിച്ചിരുന്നത്. കഴിഞ്ഞ വർഷം മുതൽ സ്വകാര്യവ്യക്തികൾക്ക് പുറം കരാർ നൽകി അവർ നേരിട്ട് സ്‌പെയർപാർട്‌സുകൾ കോച്ച് ഫാക്ടറിയിൽ നിർമിക്കാൻ തുടങ്ങി. ഇതിനായി കരാറെടുത്ത കമ്പനികൾക്ക് കോച്ച് ഫാക്ടറിയിൽ സ്ഥലം അനുവദിക്കുകയും ചെയ്‌തു. വന്ദേഭാരത് കോച്ചുകളുടെ അറ്റകുറ്റപ്പണിയും സ്വകാര്യമേഖലയിലാണ്. ഇങ്ങനെ കരാറെടുത്ത ജോലിക്കും ഇവിടെ സ്ഥലം അനുവദിച്ചിട്ടുണ്ട്.