കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന് എന്താണു കാര്യം? ഇഞ്ചിക്കൃഷിയും പച്ചക്കറിക്കച്ചവടവും മുതൽ ആയിരക്കണക്കിനു കോടി രൂപയുടെ ആസ്തിയുള്ള ബിസിനസ് സ്ഥാപനങ്ങള്‍ വരെ നടത്തുന്ന മലയാളികള്‍ കര്‍ണാടകയിലുണ്ട്. ബെംഗളൂരുവിലെയും മൈസൂരുവിലെയും തെരുവുകളിലൂടെ നടന്നാല്‍ മലയാളം സംസാരിക്കുന്നവരെ ഇഷ്ടം പോലെ കാണാം. കാസര്‍കോട് മുതല്‍ മലപ്പുറം വരെ അഞ്ചു ജില്ലകള്‍ കര്‍ണാടകയുമായി നേരിട്ടു ബന്ധം പുലര്‍ത്തുന്നു. ഭക്ഷണത്തിനു മുതല്‍ ചികിത്സയ്ക്കു വരെ കര്‍ണാടകയെ ആശ്രയിക്കുന്നവരാണ് ഈ ജില്ലക്കാര്‍. അതുകൊണ്ട് തന്നെ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം മലയാളികളെയും നേരിട്ടു ബാധിക്കുന്നതാണ്. നിലവിലെ ബിജെപി സര്‍ക്കാരിനെതിരെ അഴിമതി ആരോപിച്ച് വന്‍ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതിനെല്ലാം ചുക്കാന്‍ പിടിക്കുന്നതാകട്ടെ കോണ്‍ഗ്രസ് നേതാക്കളായ മലയാളികളും. മൊത്തത്തില്‍ കര്‍ണാടക തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കുള്ള പങ്ക് ചെറുതല്ല.
ബെംഗളൂരു -മൈസൂരു പത്തുവരിപ്പാത കേരളത്തിലേക്കും?
കര്‍ണാടകയിലേക്കു പോകുന്ന മലയാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഗതാഗതമാണ്. കര്‍ണാടകയിലേക്കുള്ള പല റോഡുകളും വന്യജീവി സങ്കേതങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇവയില്‍ പലതിലും രാത്രിയില്‍ സഞ്ചാര നിരോധനമുണ്ട്. ദേശീയ പാത 766 ല്‍ മുത്തങ്ങ കഴിഞ്ഞാല്‍ ബന്ദിപ്പുര്‍ വന്യജീവി സങ്കേതത്തില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്. 2012ല്‍ ചാമരാജ് നഗര്‍ ജില്ലാ കലക്ടറുടെ ഉത്തരവിനെത്തുടര്‍ന്നാണ് രാത്രിയാത്ര നിരോധിച്ചത്.
പിന്നീട് കേസ് സുപ്രീം കോടതി വരെ എത്തിയെങ്കിലും നിരോധനം നീക്കാന്‍ സാധിച്ചില്ല. കേന്ദ്രത്തിലും കേരളത്തിലും കര്‍ണാടകയിലും കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തു പോലും ഈ നിരോധനം നീക്കിയില്ല. കര്‍ണാടക സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയാല്‍ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ. കര്‍ണാടകയില്‍ ബിജെപിയും കേരളത്തില്‍ സിപിഎമ്മും അധികാരത്തില്‍ എത്തിയതോടെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് കാര്യമായ ചര്‍ച്ചകളൊന്നുമുണ്ടായില്ല. ഇതിനിടെ ദേശീയ പാത 766 പൂര്‍ണമായും അടയ്ക്കാന്‍ പോകുന്നുവെന്നും വാര്‍ത്ത പ്രചരിച്ചു