പേരാവൂർ : ജില്ലയിൽ ഏറ്റവുമധികം പ്രസവം നടന്നിരുന്ന ആസ്പത്രികളിലൊന്നായ പേരാവൂർ താലൂക്കാസ്പത്രിയിലെ പ്രസവശുശ്രൂഷാവിഭാഗത്തിന്റെ പ്രവർത്തനം ആവശ്യത്തിന് ഡോക്ടർമാരില്ലാതായതോടെ അവതാളത്തിലായി.
മാസം ശരാശരി 100-നും 120-നുമിടയിൽ പ്രസവം നടന്നിരുന്ന ഇവിടെ ഇപ്പോൾ 40 പ്രസവങ്ങൾ മാത്രമാണ് നടക്കുന്നത്. മൂന്ന് ഡോക്ടർമാരുണ്ടായിരുന്നിടത്ത് രണ്ടുപേർ സ്ഥലം മാറിപ്പോയതോടെയാണ് പ്രസവശുശ്രൂഷ പകുതിയിലും താഴെയായത്.
ഗൈനക്ക് വിഭാഗത്തിൽ മൂന്നുപേർ ഉണ്ടാവേണ്ടയിടത്ത് കഴിഞ്ഞ ആറുമാസങ്ങളായി ഒരാൾ മാത്രമാണുള്ളത്. സ്ഥലംമാറിപ്പോയവർക്ക് പകരക്കാരെ നിയമിക്കാൻ ആരോഗ്യവകുപ്പധികൃതർ ഇതുവരെയായിട്ടും നടപടി സ്വീകരിച്ചിട്ടില്ല.