കോഴിക്കോട് ∙ വെന്നിയൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനുള്ളില്‍വച്ച് കുത്തേറ്റ യാത്രക്കാരി അപകടനില തരണം ചെയ്തു. ഭാര്യയും മകനുമുളള പ്രതി ഒരു കുട്ടിയുടെ അമ്മയായ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ആക്രമണത്തിനിരയായ യുവതി പറഞ്ഞു. ഇത് നിരസിച്ചതിനാലാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പൊലീസിനു മൊഴി നൽകി. ഗൂഡല്ലൂർ സ്വദേശിനിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനുശേഷം സ്വയം കഴുത്തറുത്ത പ്രതി സനില്‍ ഗുരുതരാവസ്ഥയിലാണ്.
സനിൽ കോട്ടയത്ത് ഹോട്ടലില്‍ ജോലിചെയ്യുകയാണ്. യുവതി ഹോം നഴ്സാണ്. മൂന്നാറിൽ നിന്ന് ബെംഗളുരുവിലേക്കുള്ള സ്വിഫ്റ്റ് ബസ് വെന്നിയൂരിൽ എത്തിയപ്പോഴാണ് ആക്രമണം. യുവതി അങ്കമാലിയിൽനിന്നും സനിൽ എടപ്പാളിൽനിന്നുമാണ് കയറിയത്. ബസിൽ വച്ച് ഇരുവരും തർക്കത്തിലേർപ്പെട്ടതോടെ കണ്ടക്ടർ ഇടപെട്ട് ഇരുവരേയും രണ്ടു സീറ്റുകളിൽ മാറ്റിയിരുത്തി. ബസിൽ ലൈറ്റ് അണച്ചതോടെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് സനിൽ യുവതിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. പിന്നാലെ സനിൽ സ്വയം കഴുത്തറുക്കുകയും ചെയ്തു.