കണ്ണവം പാലത്തിന് സമീപം കണ്ണവം പുഴ വലിയ മരങ്ങൾ ഇടതൂർന്ന് വളർന്ന് വനപ്രദേശമായി മാറി. പുഴയിലെ വലിയ മരങ്ങൾ മുറിച്ചുമാറ്റാത്തതിനാൽ സ്വാഭാവിക ഒഴുക്ക്തടസ്സപ്പെടുന്നു. പ്രളയകാലത്ത് ഗതിമാറി ഒഴുകിയത് കണ്ണവം പുതിയ പാലത്തിന് ഭീഷണിയായിരുന്നു
സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതോടെ ഗതിമാറി ഒഴുകി ഇരുകരയും പുഴ എടുത്തിരുന്നു. കണ്ണവം സംരക്ഷിത വനമേഖലയിൽനിന്ന് ഉദ്‌ഭവിക്കുന്ന പുഴ പതിനാല് കിലോമീറ്റർ ദൂരം വനത്തിൽ കൂടിയാണ് പടിഞ്ഞാറോട്ടൊഴുകുന്നത്.പെരുവ, എടയാർ പ്രദേശങ്ങളിൽ കൂടി ഒഴുകിയാണ് കണ്ണവം പ്രദേശത്ത് എത്തുന്നത്. പ്രളയകാലത്തെ മുറിവുകൾ മാഞ്ഞിട്ടില്ലാത്ത പുഴയുടെ ഒഴുക്ക് പല സ്ഥലത്തും തടസ്സപ്പെട്ട നിലയിലാണ്.കണ്ണവം വനത്തിൽനിന്ന് കടപുഴകി ഒഴുകിയെത്തിയ വലിയ മരങ്ങളും അടിഞ്ഞ് കൂടിയ കല്ലും മണ്ണും പല സ്ഥലത്തും ഒഴുക്ക് തടസ്സപ്പെട്ടു.
ഒഴുക്ക് നിലച്ചതോടെ കാട്ടിലെ മൃഗങ്ങൾക്കും വെള്ളം കിട്ടാതായി. പ്രളയകാലത്തിനുശേഷം വട്ടോളി, കൈച്ചേരി, മൊടോളി പ്രദേശങ്ങിൽ ഒഴുക്കിന് തടസ്സങ്ങളായ വലിയ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു.
എന്നാൽ എടയാർ, കണ്ണവം പ്രദേശങ്ങളിൽ ഒഴുക്കിന് തടസ്സങ്ങളായ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നില്ല. പുഴയിൽ മരങ്ങൾ വളരുന്നത് പാലത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയായിറ്റുണ്ട്.
കണ്ണവം പുഴയിലെ വലിയ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല.