ഇരിട്ടി: ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി പ്രദേശത്ത് സുരക്ഷ ശക്തമാക്കി അധികൃതർ. പദ്ധതി പ്രദേശത്ത് മറ്റുള്ളവർ പ്രവേശിക്കുന്നതിന് കർശന വിലക്കേർപ്പെടുത്താനും ജാഗ്രതപാലിക്കാനും ജീവനക്കാർക്കും ഉന്നത കേന്ദ്രങ്ങളിൽ നിന്നും നിർദ്ദേശവും നൽകിയിട്ടുണ്ട്.
പദ്ധതി പ്രദേശത്ത് നിലവിലുള്ള 13 എണ്ണത്തിന് പുറമേ എട്ട് നിരീക്ഷണ ക്യാമറകൾ കൂടി സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വിയർ സൈറ്റിൽ 3, ഫോർബേ ടാങ്ക് പരിസരത്ത് 2, സോളാർ പ്ലാന്റ് മേഖലയിൽ 3 എന്നിങ്ങനെയാണ് പുതിയ ക്യാമറകൾ സ്ഥാപിക്കുക. അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതിനാൽ വ്യാഴാഴ്ച തന്നെ ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി. ഇപ്പോൾ പദ്ധതി പ്രദേശത്ത് പ്രവർത്തനക്ഷമമല്ലാത്ത മുഴുവൻ ലൈറ്റുകളും മാറ്റുന്ന പ്രവർത്തി നടക്കുകയാണ്. പദ്ധതിയുടെ പവർഹാസുലേക്കു കടക്കുന്ന ഭാഗത്തുള്ള ഗേറ്റ് മാറ്റി അടച്ചുറപ്പുള്ള ഗേറ്റ് സ്ഥാപിക്കും. കൂടാതെ വിയർ സൈറ്റിലേക്ക് കടക്കാൻ കഴിയുന്ന വഴികളെല്ലാം അടക്കും. കൂടുതൽ കാവൽക്കാരെ ഏർപ്പെടുത്താനും സുരക്ഷാവേലി സ്ഥാപിക്കാനുമുള്ള ശുപാർശകളും ബോർഡ് മുൻപാകെ സമർപ്പിച്ചു. മുൻകൂട്ടി അനുമതിയില്ലാതെ ആർക്കും പവർഹൗസ്, വിയർ സൈറ്റ്, ഫോർബേ ടാങ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കുന്നത് കർശനമായി തടയാനാണ് ഉന്നതധികൃതർ നിർർഡ്‌ഷം നൽകിയിട്ടുള്ളത്.
കഴിഞ്ഞ 15ന് വിഷു ദിവസം രാത്രിയാണ് ആറളം വിയറ്റ്നാമിലെ ഒരു വീട്ടിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്. ഇവർ പദ്ധതിക്കെതിരെ ഭീഷണി മുഴക്കിയതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ബുധനാഴ്ച ഇരട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടി. പി. ജേക്കബ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മാവോയിസ്റ്റ് വിരുദ്ധ സേനാംഗങ്ങൾ ഉൾപ്പെടെയുള്ള സംഘം ബാരാപ്പോളിലെത്തി പരിശോധന നടത്തിയത്.