വീരാജ്പേട്ട : മെയ് 10ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കുടക് ജില്ലയിലെ രണ്ട് നിയോജകമണ്ഡലങ്ങളായ മടിക്കേരിയിലും വിരാജ് പേട്ടയിലും പത്രിക സമർപ്പണം തുടങ്ങി. വിരാജ് പേട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി നാലാം തവണയും മത്സരിക്കുന്ന നിലവിലുള്ള എംഎൽഎ കെ. ജി. ബെപ്പയ്യയും മടിക്കേരിയിൽ ആറാം തവണയും മത്സരിക്കുന്ന അപ്പാച്ചു രഞ്ജനും തിങ്കളാഴിച്ച രാവിലെ പത്രിക സമർപ്പിച്ചു. മടിക്കേരിയിൽ കോൺഗ്രസ് സ്ഥാനാർഥി ഡോ. മന്തർഗൗഡയും ഉച്ചയോടെ പത്രിക സമർപ്പിച്ചു.
വീരാജ് പേട്ടയിൽ മാരിയമ്മൻ കോവിലിൽ ദർശനത്തിനുശേഷം നൂറുകണക്കിന്പ്രവർത്തകരുടെ നേതൃത്വത്തിൽ പദയാത്രയായാണ് ബെപ്പയ്യ പത്രിക സമർപ്പണത്തിന് എത്തിയത്. റിട്ടേണിംഗ് ഓഫീസർ തഹസിൽദാർ ഷബന ഷെയ്ക്കിന് മുൻപാകെ മൂന്ന് സെറ്റ് പത്രികളാണ് നൽകിയത്. പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും കോമ്പൗണ്ടിനുള്ളിലേക്ക് കടത്തിവിട്ടില്ല. സ്ഥാനാർത്ഥിക്കും അവരുടെ 5 നേതാക്കൾക്കും മാത്രമായിരുന്നു വരണാധികാരിക്ക് മുന്നിൽ പ്രവേശമുണ്ടായിരുന്നത്. മേഖലയിൽ 144 പ്രഖ്യാപിച്ചു. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. എം എൽ സി സുജ കുശാലപ്പ ഉൾപ്പെടെ ബിജെപി ജില്ലാ പ്രസിഡണ്ട് റോബിൻ ദേവയ്യ താലൂക്ക് പ്രസിഡണ്ട് നെല്ലില ചലൻകുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. വിജയം സുനിശ്ചിതമാണെന്നും കർണാടകത്തിൽ വീണ്ടും ബിജെപി അധികാരത്തിൽ വരുമെന്നും പത്രിക സമർപ്പണത്തിനുശേഷം ബൊപ്പയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2004 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ആണ്. ഇക്കുറി സീറ്റ് കിട്ടില്ലെന്ന് പ്രതീക്ഷിച്ചിരുന്നത് എങ്കിലും അവസാനനിമിഷം നറുക്ക് വീഴുകയായിരുന്നു.
കോൺഗ്രസിലെ സ്ഥാനാർത്ഥി എ .എസ്. പൊന്നണ്ണ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വരണാധികാരി മുൻപാകെ വിരാജ് പേട്ടയിൽ പത്രിക സമർപ്പിക്കും. മടിക്കേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡോക്ടർ മന്തർ ഗൗഡ ആദ്യമായാണ് നിയമ സഭയിലേക്ക് മത്സരിക്കുന്നത്. നേരത്തെ എംഎൽസി തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.നഗരത്തിലെ ചൗഡേശ്വരി ക്ഷേത്രത്തിൽ നിന്നും റോഡ് ഷോ നടത്തിയാണ് മന്തർ ഗൗഡ വരണാധികാരിക്ക് മുന്നിൽ പത്രിക സമർപ്പണത്തിനായി എത്തിയത്.
ഭാര്യ ദിവ്യ മന്തർ ഗൗഡ, കെപിസിസി നേതാക്കളായ എച്ച്എസ്. ചന്ദ്രമൗലി, സോംവാർപേട്ട് ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് കെ.എം. ലോകേഷ് കുമാർ എന്നിവർ നാമനിർദേശ പത്രികാ സമർപ്പണത്തിൽ പങ്കെടുത്തു.
previous post